ആപ്പ്ജില്ല

യൂണിവേഴ്സിറ്റി കോളേജിൽ തെളിവെടുപ്പ്: അഖിലിനെ കുത്തിയ കത്തി കണ്ടെത്തി

വെള്ളിയാഴ്ചയാണ് യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ ഏഴ് പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തു.

Samayam Malayalam 19 Jul 2019, 10:07 am
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിൽ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്താനുപയോഗിച്ച കത്തി പോലീസ് സംഘം കണ്ടെത്തി. മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്. ക്യാമ്പസിലെ കോളേജിലെ ചവറുകൂനയിൽ നിന്ന് ശിവരഞ്ജിത്താണ് കത്തി പുറത്തെടുത്തത്. തുടര്‍ന്ന് എസ്എഫ്ഐ യൂണിയൻ ഓഫീസിലും പരിശോധന നടത്തി.
Samayam Malayalam Trivandrum University College Clash


സംഘര്‍ഷമുണ്ടായ ഓഡിറ്റോറിയം പരിസരം, അഖിലിന് കുത്തേറ്റ സ്ഥലം എന്നിവിടങ്ങളിൽ പ്രതികളുമായി എത്തിയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ക്യാമ്പസിലെ പ്രധാന കവാടത്തിനു സമീപമുള്ള ചവറുകൂനയിലാണ് പ്രതികള്‍ അഖിലിനെ കുത്തിയ ശേഷം കത്തി ഒളിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താനാണ് പോലീസ് സംഘം പ്രതികളെ കോളേജിലേക്ക് നേരിട്ടെത്തിച്ചത്. മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും മൂന്ന് ദിവസത്തേയ്ക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരും വിദ്യാര്‍ത്ഥികളും തമ്മിൽ സംഘര്‍ഷമുണ്ടായത്. കോളേജ് പരിസരത്തിരുന്ന് പാട്ടു പാടിയതിനെ തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഖിൽ ഉൾപ്പടെയുള്ള വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. തുടര്‍ന്നാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്. നെഞ്ചിൽ കുത്തേറ്റ അഖിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

സംഭവത്തിൽ ഇതുവരെ ആറ് പേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 30 പേരെ പ്രതിപ്പട്ടികയിൽ ചേര്‍ത്തിട്ടുണ്ട്. കൂടുതൽ പ്രതികള്‍ക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

അതേസമയം യൂണിവേഴ്സിറ്റി കോളേജിനും പിഎസ്‍സിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് ഗവര്‍ണണറെ കാണും. യൂണിവേഴ്‍സിറ്റി കോളജിലുണ്ടായത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അന്വേഷണത്തില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ലെന്നും കത്തിക്കുത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്