ആപ്പ്ജില്ല

രാജ്‌കുമാറിന് ക്രൂരമർദ്ദനമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആന്തരിക മുറിവുകളും കൃത്യമായി ഭക്ഷണം ലഭിക്കാതിരുന്നതും രാജ്‌കുമാറിന് ന്യുമോണിയ ബാധിക്കാൻ ഇടയായി. രാജ്‌കുമാറിന്റെ ശരീരത്തിലെ ചതവുകളും മുറിവുകളും മർദ്ദനത്തിലൂടെ സംഭവിച്ചതെന്ന് റിപ്പോർട്ട്.

Samayam Malayalam 30 Jun 2019, 1:01 pm
പീരുമേട്: രാജ്‌കുമാർ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാജ്‌കുമാറിന്റെ ശരീരത്തിൽ പലയിടത്തായി 22 മുറിവുകൾ ഉള്ളതായി റിപ്പോർട്ടിൽ രേഖപ്പെടുത്തി. തുടയിലും കാൽവെള്ളയിലും ചതവുകളും മുറിവുകളും അടക്കം 22 മുറിവുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Samayam Malayalam rajkumar custody


രാജ്‌കുമാർ കസ്റ്റഡി മർദ്ദനത്തിന് വിധേയനായിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ പോലീസ് രേഖകൾ തിരുത്താൻ ശ്രമിച്ചുവെന്ന് ആരോപണമുയരുന്നതിനിടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. വനിതാ പൊലീസാണ് രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ജൂൺ 13ന് രാജ്‌കുമാറിനെ ജാമ്യത്തിൽ വിട്ടിരുന്നെന്നും തെളിയിക്കുന്ന രേഖകൾ കെട്ടിച്ചമക്കാൻ പോലീസ് ശ്രമിച്ചതായി കണ്ടെത്തി.

മകന്റെ മൃതദേഹം കണ്ടപ്പോൾ ഒരു പല്ല് നഷ്ടപ്പെട്ടതും ശരീരത്തിലെ മുറിവുകളും ശ്രദ്ധയിൽപ്പെട്ടിരുന്നതായി അമ്മയും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ശരീരത്തിൽ കണ്ടെത്തിയ 22 പരിക്കുകളിൽ 15 എണ്ണം മുറിവുകളാണെന്നും ബാക്കിയുള്ളവ ചതവുകളാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

രാജ്‌കുമാറിന്റെ വിരലുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്‌കുമാറിന് കൈക്കൊണ്ടല്ല മറിച്ച് മൂർച്ചയില്ലാത്ത ആയുധം കൊണ്ട് മർദ്ദനമേറ്റു. അരക്ക് താഴെ ചതവുകൾ ഏറെയുള്ളതായും റിപ്പോർട്ടിൽ പറയുന്നു. നാട്ടുകാർ രാജ്‌കുമാറിനെ മർദ്ദിച്ചിരുന്നെങ്കിൽ അരക്ക് മുകളിലായിരുന്നു മർദ്ദനമേൽക്കാൻ കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടിനെ ഉദ്ധരിച്ച് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

തുട മുതൽ കാൽപാദം വരെ അസ്വഭാവികമായ വലിയ നാല് ചതവുകൾ ഏറ്റിരുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രാജ്‌കുമാറിന്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. ശരിയായി ഭക്ഷണം ലഭിക്കാതെ മർദ്ദനമേറ്റത് ന്യുമോണിയ ഉണ്ടാകാൻ കാരണമായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്