ആപ്പ്ജില്ല

ഭൂവുടമയെ കൊലപ്പെടുത്തിയ സംഭവം; ജെസിബി ഡ്രൈവർ കീഴടങ്ങി

അമ്പലത്തിൻകാല സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്. പ്രതികൾ സംഭവത്തിനുശേഷം രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഗീതിന്‍റെ വീടിന്‍റെ മതിൽ ഇടിച്ച് തകർത്തതിനുശേഷമായിരുന്നു ക്രൂരത.

Samayam Malayalam 24 Jan 2020, 12:20 pm
തിരുവനന്തപുരം: മണ്ണ് കടത്തു തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്നു. കാട്ടക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിലാണ് സംഭവം. സംഗീത് എന്നയാളാണ്ക്രൂരമായി കൊല്ലപ്പെട്ടത്. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് ഗുണ്ടാ സംഘം യുവാവിനെ കൊലപ്പെടുത്തിയത്.
Samayam Malayalam jcb
ജെസിബി (ഫയൽ ചിത്രം)


സംഭവത്തിനുശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. സജു ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: പന്തീരങ്കാവ് യുഎപിഎ കേസ്; താൻ പറഞ്ഞത് വളച്ചൊടിച്ചെന്ന് പി മോഹനൻ

രാത്രി മണ്ണെടുപ്പ് ചോദ്യം ചെയ്തപ്പോൾ വീടിന്‍റെ മതിൽ ഇടിച്ചുതകർത്ത് ജെസിബി മുന്നോട്ട് പോവുകയായിരുന്നെന്നും ഇത് തടയാൻ ശ്രമിച്ചപ്പോളാണ് സംഗീതിനെ കൊലപ്പെടുത്തിയതെന്നും കാട്ടാക്കട പഞ്ചായത്തംഗം സുനിൽ പറഞ്ഞു. നേരത്തെ ഫോറസ്റ്റുകാർ മണ്ണെടുത്തുകൊണ്ടിരുന്ന സ്ഥലമാണിതെന്നാണ് റിപ്പോർട്ടുകൾ. സ്ഥലത്ത് മണൽ മാഫിയ സജീവമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുൻ പ്രവാസി വ്യവസായിയാണ് കൊല്ലപ്പെട്ട സംഗീത്. മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തെതുടർന്നാണ് കൊലപാതകമുണ്ടായത്. സംഗീതിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഗീതിനെ കൊന്ന കേസിലെ പ്രതി വിജിൻ പോലീസിൽ കീഴടങ്ങി. ജെസിബി ഡ്രൈവറായ വിജിനാണ് കീഴടങ്ങിയത്. ഇയാളാണ് ഇന്നലെ അർദ്ധരാത്രി ജെസിബി പ്രവർത്തിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ജെസിബി ബക്കറ്റ് കൊണ്ട് സംഗീതിന്‍റെ തലയ്ക്കടിച്ചത് ഇയാളാണോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്