യുപി: ക്ഷേത്രപരിസരത്ത് വെച്ച് മദ്യവും മാംസവും കഴിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ പൂജാരിയെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമാരിയ പോലീസ് സ്‌റ്റേഷനിൽ ഇക്കഴിഞ്ഞ ജൂലൈ ഏഴിന് ഒരാളെ കാണാതായെന്ന പരാതി ലഭിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. നാട്ടുകാരനായ സർജിത് സിങ്ങാണ് പൂജാരിയായ മദൻലാലിലെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ എത്തിയത്.
' മദൻലാൽ ക്ഷേത്ര പരിസരത്ത് വെച്ച് മദ്യവും മത്സ്യവും കഴിക്കുക പതിവായിരുന്നു, നിരവധി തവണ താക്കീത് നൽകിയിട്ടും മദൻലാൽ ഇത് തുടർന്നു. സംഭവ ദിവസം പൂജാരിക്ക് മദ്യവും മാംസവും വാങ്ങി നൽകി. അവിടെ വെച്ച് തർക്കം ഉണ്ടാവുകയും തുടർന്ന് പൂജാരിയെ ആക്രമിക്കുകയുമായിരുന്നു. ജീവൻ രക്ഷിക്കാനായി മദൻലാൽ സമീപത്തെ പാടത്തേയ്ക്ക് ഇറങ്ങിയോടി. തങ്ങൾ പിന്നാലെ ഓടിയെന്നും എന്നാൽ അൽപ്പം കഴിഞ്ഞ് മരിച്ച് കിടക്കുന്ന പൂജാരിയേയാണ് കണ്ടതെന്നും പ്രതികൾ പറയുന്നു. തുടർന്ന് മൃതദേഹം കനാലിന്റെ അരികിലായി ഉപേക്ഷിക്കുകയായിരുന്നു'. പൂജാരിയെ ആക്രമിക്കാനായി പ്രതികൾ ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ട്.