ആപ്പ്ജില്ല

ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തത്തിൽ മദ്യത്തിന്‍റെ സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക റിപ്പോർട്ട് പുറത്ത്. ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലായിരുന്നെന്ന് കണ്ടെത്തൽ.

Samayam Malayalam 5 Aug 2019, 4:52 pm
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിളിൽ മദ്യത്തിന്റെ അംശമില്ലെന്ന് പരിശോധനാ ഫലം. രക്ത പരിശോധനാ ഫലം പൊലീസിന് കൈമാറി. മദ്യത്തിന്റെ അംശം കണ്ടെത്താനാകാത്തതിനാൽ മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് എതിരായ വകുപ്പുകൾ ദുർബലപ്പെടുമെന്ന് സൂചനയുണ്ട്. കടുത്ത വകുപ്പുകൾ ഒഴിവാക്കി മനഃപൂർവമല്ലാത്ത നരഹത്യ എന്ന സ്റ്റേഷൻ ജാമ്യം ലഭിച്ചേക്കാവുന്ന വകുപ്പ് മാത്രമേ ചുമത്തൂ എന്നാണ് സൂചന.
Samayam Malayalam Sriram Venkitaraman


മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. റിമാൻഡ് പ്രതിയായിരിക്കെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ശ്രീറാമിനെ ഇന്നലെ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശ്രീറാമിന്റെ രക്തപരിശോധന വൈകിയത് പോലീസിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമുയർന്നിരുന്നു. വൈകി രക്തപരിശോധന നടത്തിയാൽ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുകയും കുറ്റം ഇല്ലാതാകുകയും ചെയ്യും.

Read More: ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെൻഡ് ചെയ്തു

അതെ സമയം, രക്ത പരിശോധന വൈകിയത് കൊണ്ട് മാത്രം ശ്രീറാമിന്റെ മേലുള്ള കുറ്റം ഇല്ലാതാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. അത് കൊണ്ട് മാത്രം ശ്രീറാം രക്ഷപ്പെടില്ല. ദൃക്‌സാക്ഷികളുടെയും ഡോക്ടറുടെയും മൊഴികൾ പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം മ്യൂസിയം ക്രൈം പോലീസ് അടക്കമുള്ളവർക്ക് കേസ് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ച ഉണ്ടായി. എന്നാൽ, ശ്രീറാമിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീറാമിന്റെ ജാമ്യാപേക്ഷയിൽ നാളെ കോടതി വാദം കേൾക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്