ആപ്പ്ജില്ല

അഭയകേസിൽ 50 ാം സാക്ഷി സിസ്റ്റർ അനുപമ കൂറുമാറി

കേസിലെ രണ്ടും നാലും പ്രതികളെ വിചാരണക്ക് വിളിപ്പിച്ചിരുന്നില്ല. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ ഒഴിവാക്കിയത്. സിബിഐ പ്രത്യേക കോടതിയിലാണ് ഇന്ന് വിചാരണ തുടങ്ങിയത്.

Samayam Malayalam 26 Aug 2019, 3:21 pm
തിരുവനന്തപുരം: സിസ്റ്റർ അഭയകേസിൽ വിചാരണക്കിടെ 50 ാം സാക്ഷി കൂറുമാറി. സിസ്റ്റർ അഭയക്കൊപ്പം താമസിച്ചിരുന്ന സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ട ദിവസം ഒന്നും അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്ന് സിസ്റ്റർ അനുപമ ഇന്ന് കോടതിയിൽ പറഞ്ഞു.
Samayam Malayalam sister abhaya


നേരത്തെ സിസ്റ്റർ അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കിണറിനടുത്ത് കണ്ടു എന്നാണ് സിസ്റ്റർ അനുപമ മൊഴി നൽകിയിരുന്നത്. എന്നാൽ, ഇന്ന് വിചാരണക്കിടെ സിസ്റ്ററുടെ ചെരുപ്പ് അടുക്കളയിലാണ് കണ്ടതെന്ന് സിസ്റ്റർ അനുപമ മൊഴി മാറ്റി പറഞ്ഞു. പഠിച്ചു കൊണ്ടിരുന്ന സമയത്ത് കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നെന്നും അനുപമ മുൻപ് മൊഴി നൽകിയിരുന്നു. എന്നാൽ, അസ്വാഭാവികമായി ഒന്നും കണ്ടും കേട്ടുമില്ലെന്നാണ് അനുപമ ഇന്ന് വിചാരക്കിടെ കോടതിയിൽ പറഞ്ഞത്.

കേസിന്റെ വിചാരണ പ്രത്യേക സിബിഐ കോടതിയിൽ ഇന്നാണ് ആരംഭിച്ചത്. 177 സാക്ഷികളെയാണ് രണ്ടു ഘട്ടമായി നടന്ന അന്വേഷണത്തിൽ സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിസ്റ്റർ അഭയകൊലക്കേസിന്റെ വിചാരണ തുടങ്ങിയിരിക്കുന്നത് സംഭവം നടന്ന് 27 വർഷങ്ങൾക്ക് ശേഷമാണ്. 1992 മാർച്ച് 27നാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം പയസ് ടെൻത് കോൺവെന്റിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഫാദർ.ടി ഹോമസ് കോട്ടൂർ ഒന്നാം പ്രതിയും സിസ്റ്റർ സെഫി മൂന്നാം പ്രതിയുമാണ്.

തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതി ഫാദർ. ജോസ് പുതൃക്കയിലിനെയും നാലാം പ്രതി മുൻ എസ്‌ പി കെ.ടി മൈക്കിളിനെയും വിചരണക്ക് വിളിപ്പിച്ചിരുന്നില്ല. അഭയയുടെ മാതാപിതാക്കൾ ഉൾപ്പടെ ആറ് സാക്ഷികൾക്കാണ് വിചാരണക്കെത്താൻ നോട്ടീസ് അയച്ചത്. എന്നാൽ, സിസ്റ്റർ അഭയയുടെ മാതാപിതാക്കൾ മരിച്ചു പോയെന്ന വിവരം സിബിഐ കോടതിയെ അറിയിച്ചിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്