ആപ്പ്ജില്ല

'ഉണർന്നപ്പോൾ കണി പോലീസ്'; മോഷണത്തിന് ശേഷം കിടന്നുറങ്ങിയ കള്ളൻ കുടുങ്ങി

മോഷണത്തിന് ശേഷം കുടിയേറ്റ തൊഴിലാളികൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു മോഷ്ടാവ്.

Samayam Malayalam 29 Nov 2020, 1:25 pm
കാഞ്ഞിരപ്പള്ളി: പച്ചക്കറിക്കടയിൽ മോഷണം നടത്തിയ ശേഷം കുടിയേറ്റ തൊഴിലാളികൾക്കൊപ്പം കിടന്നുറങ്ങിയ കള്ളൻ പിടിയിൽ. ഈരാറ്റുപേട്ട പ്ലാശനാൽ ശ്രീജിത്ത് (36) ആണ് ശനിയാഴ്ച പുലർച്ചെ പിടിയിലായത്. പച്ചക്കറി കടകളിൽ കയറി പണം മോഷ്ടിച്ച ശേഷം ഇയാൾ ബസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു.
Samayam Malayalam Sreejith
പിടിയിലായ ശ്രീജിത്ത്


പുലർച്ചെ അപരിചിതനായ ആൾ കൂടെ കിടക്കുന്നതു കണ്ട് സംശയം തോന്നിയതിനെത്തുടർന്ന് കുടിയേറ്റ തൊഴിലാളികൾ ചുമട്ടുതൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തൊഴിലാളികളെത്തി ശ്രീജിത്തിനെ തടഞ്ഞുവെച്ചു. പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

Also Read: മുൻകാമുകിയോടു പ്രതികാരം; സ്വന്തം കുഞ്ഞിൻ്റെ വായിൽ ഹെറോയിൻ കുത്തിവെച്ച 'സൈക്കോ' ജയിലിൽ മരിച്ചു

കഴിഞ്ഞയാഴ്ച കാഞ്ഞിരപ്പള്ളിയിലെ മൂന്ന് കടകളിൽ ഇയാൾ മോഷണം നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയിലും ഇയാൾ പച്ചക്കറി കടകളിൽ മോഷണം നടത്തിയിരുന്നു. പുത്തനങ്ങാടി റോഡിലെ എസ്എസ് പച്ചക്കറിക്കട, പേട്ടക്കവലയിലെ അമരീസ് ഫ്രൂട്ട്സ്റ്റാൾ, അടക്കമുള്ള കടകളിലാണ് ഇയാൾ മോഷണം നടത്തിയത്. ഇയാളിൽ നിന്നും 4,800 രൂപ കണ്ടെത്തി.

പച്ചക്കറി കടകളുടെ ഗ്രില്ല് പൊളിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. എളുപ്പത്തിൽ ഗ്രില്ല് തകർക്കാൻ കഴിയുന്ന കടകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തുന്നതെന്നും പോലീസ് പറഞ്ഞു. കോട്ടയം, പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്