ആപ്പ്ജില്ല

ബിനോയി കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

ബിനോയി കോടിയേരിക്കെതിരെ ശക്തമായ തെളിവുകൾ യുവതി സമർപ്പിച്ചു. മുൻ‌കൂർ ജാമ്യാപേക്ഷയിൽ നാളെയാണ് കോടതി വിധി പറയുന്നത്. അത് വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു.

Samayam Malayalam 1 Jul 2019, 4:30 pm
മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂര്‍ ജാമ്യപേക്ഷയിൽ വിധി നാളെ. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. മുംബൈ ദിൻൻദോഷി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തൻ്റെ മകനെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ ബിനോയിക്ക് ജാമ്യം നൽകരുതെന്നായിരുന്നു യുവതിയുടെ ആവശ്യം.
Samayam Malayalam binoy kodiyeri 1


ബിനോയിക്കെതിരെ യുവതി കോടതിയിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ചു.
യുവതിയേയും കുട്ടിയേയും ദുബായിലേക്ക് കൊണ്ടുപോകുന്നതിനായി അയച്ചുനൽകിയ വിമാന ടിക്കറ്റിൻ്റെയും വിസയുടേയും രേഖകൾ അടക്കം നിരവധി ഇലക്ട്രോണിക്ക് തെളിവുകൾ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.

2009 മുതൽ 2018 വരെയുള്ള കാലത്ത് പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതി.യുവതിയുടെ എട്ട് വയസുള്ള കുട്ടിയുടെ പിതാവ് ബിനോയിയാണെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ പിതാവിൻ്റെ പേരായി നൽകിയിരിക്കുന്നത് ബിനോയിയുടെ പേരാണ്.

യുവതിയുടെ പാസ്‍പോർട്ടിൽ ഭർത്താവിൻ്റെ പേരായി നൽകിയിരിക്കുന്നതും ബിനോയിയുടെ പേര് തന്നെയെന്നത് ശക്തമായ തെളിവുകളാണ്. യുവതി പണം തട്ടാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. ബിനോയിക്ക് ജാമ്യം ലഭിച്ചില്ലെങ്കിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് മുംബൈ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

എന്നാൽ ബിനോയിയെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിനോയ് രാജ്യം വിട്ടതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. കേരളത്തിൽ തന്നെ ബിനോയ് ഉണ്ടെന്ന നിഗമനത്തിലാണ് മുംബൈ പോലീസ്. ബിനോയിക്കെതിരായി പുറപ്പെടുവിച്ച ലുക് ഔട്ട് നോട്ടീസ് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പതിപ്പിച്ചിട്ടുണ്ട്. ജൂൺ 13നാണ് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്