തൃശൂർ: വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഹൈക്കോടതി ഇടപെടലിലൂടെ പ്രണയിച്ച പെൺകുട്ടിയെ സ്വന്തമാക്കിയ യുവാവ് സദാചാര പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ അറസ്റ്റിൽ. തൃശൂർ വേലൂപ്പാടം കിണർ എടക്കണ്ടം വീട്ടിൽ ഗഫൂർ (31) ആണ് അറസ്റ്റിലായത്. ഗഫൂറിനൊപ്പം സുഹൃത്തുക്കളായ മേലേപുരയിടത്തിൽ ഹഫീസ്(30), എടകണ്ടൻ വീട്ടിൽ മുഹമ്മദ് റഫീഖ് (29), കാരികുളംകടവ് നൊച്ചിയിൽ ശ്രുതീഷ് കുമാർ(25) എന്നിവരും അറസ്റ്റിലായി.
കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വയനാട് സ്വദേശിയായ യുവാവിനെ തൃശൂർ വേലൂപ്പാടത്ത് വെച്ച് സ്വന്തം കാമുകിയുടെ വീട്ടിൽ വന്ന് മടങ്ങുന്നതിനിടെ സദാചാര പോലീസ് ചമഞ്ഞ് ഗഫൂറും സുഹൃത്തുക്കളും വഴിയിൽ തടഞ്ഞു നിർത്തി. സംഘം യുവാവിനെ ആക്രമിച്ച ശേഷം വസ്ത്രം മാറ്റി നഗ്നനാക്കി ചിത്രം പകർത്തിയെന്നുമാണ് കേസ്. യുവാവിന്റെ കൈയ്യിൽ നിന്ന് ഗഫൂർ ഉൾപ്പടെയുള്ളവർ സ്വർണമോതിരവും പണവും തട്ടിയെടുത്തു.
Also Read: കാമുകന് മോശം സാമ്പത്തിക നില; പെൺകുട്ടിയെ അച്ഛനും സഹോദരനും മാനസിക കേന്ദ്രത്തിലാക്കി; കാമുകൻ ഹേബിയസ് കോർപ്പസ് നൽകി
സംഘം യുവാവിന്റെ കണ്ണ് കെട്ടി എടിഎമ്മിൽ കൊണ്ട് പോയി 4900 രൂപ എടുത്തു. പിന്നീട് ബന്ധുവിനെ കൊണ്ട് 15000 രൂപ അകൗണ്ടിലേക്ക് ഇടുവിച്ച് അതും തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. ഗഫൂർ അടക്കമുള്ള കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാരാജാക്കും. ബിഡിഎസ് വിദ്യാർഥിനിയുമായി ഉണ്ടായിരുന്ന ഗഫൂറിന്റെ പ്രണയം ഇതിനിടെ വാർത്തയായിരുന്നു.
ഗഫൂറുമായുള്ള പ്രണയബന്ധം തകർക്കാനായി പെൺകുട്ടിയെ വീട്ടുകാർ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. തുടർന്ന് ഗഫൂർ പെൺകുട്ടിയെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശമുണ്ടായിരുന്നിട്ടും പെൺകുട്ടിയെ വീട്ടുകാർ കോടതിയിൽ ഹാജരാക്കിയില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കൊച്ചിയിലുള്ള മനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് കണ്ടെത്തി.
മാനസിക രോഗമില്ലാതിരുന്ന പെൺകുട്ടിക്ക് മരുന്നുകളും കുത്തിവെയ്പ്പുകളും നൽകിയിരുന്നതിനാൽ പോലീസ് കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നു. തുടർന്ന്, പെൺകുട്ടിയെ ഹൈക്കോടതി ഗഫൂറിനൊപ്പം വിട്ടു. കോടതി ഇടപെടലിലൂടെ പെൺകുട്ടിയെ വിട്ടു കിട്ടിയ ശേഷം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഗഫൂറിന്റെ വിവാഹം. ഗഫൂറിന്റെ പരാതിയിൽ പെൺകുട്ടിയുടെ പിതാവിനും സഹോദരനുമെതിരെ പോലീസ് കേസെടുത്തു.