ആപ്പ്ജില്ല

Fact Check : മോദി സർക്കാർ അറിഞ്ഞില്ല; കർഷക സമരത്തിൽ ജസ്‌റ്റിൻ ട്രൂഡോയും? ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയെന്ത്

കർഷകർക്ക് പിന്തുണ നൽകി ജസ്‌റ്റിൻ ട്രൂഡോ സമരക്കാർക്കൊപ്പം പങ്കെടുത്തുവെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടന്നത്. 2015ലെ ജസ്‌റ്റിൻ ട്രൂഡോയുടെ ചിത്രം ഉൾപ്പെടുത്തിയാണ് പ്രചരണം നടന്നത്

Samayam Malayalam 7 Dec 2020, 10:57 pm
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ പാസാക്കിയ വിവാദ കർഷക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ രംഗത്തുവന്നത് ശ്രദ്ധേയമായിരുന്നു. സമാധാനപരമായി സമരം നടത്തുന്നവരുടെ അവകാശങ്ങൾക്ക് ഒപ്പമാണ് കാനഡയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു ചിത്രമാണ് ചർച്ചയാകുന്നത്.
Samayam Malayalam സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം. Photo: TOI
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം. Photo: TOI


Also Read: 70 മീറ്റർ ആഴത്തിൽ നിഷാന്തിൻ്റെ മൃതദേഹം; കണ്ടെത്തിയത് 11 ദിവസങ്ങൾക്ക് ശേഷം, ഡിഎന്‍എ ടെസ്‌റ്റ് നടത്തും


അവകാശവാദം ഇങ്ങനെ

കർഷകർക്ക് പിന്തുണ നൽകി ജസ്‌റ്റിൻ ട്രൂഡോ സമരക്കാർക്കൊപ്പം സമയം ചെലവഴിച്ചുവെന്ന് ആരോപിച്ചാണ് ഒരു ചിത്രം സഹിതം ട്വിറ്ററിലൂടെ വാർത്ത പ്രചരിച്ചത്. സിഖ് വിഭാഗത്തിലുള്ള ഒരു കൂട്ടം ആളുകൾക്കൊപ്പം അദ്ദേഹം തറയിലിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യൻ കർഷകരെ പിന്തുണച്ച് നേരിട്ട് രംഗത്തെത്തിയെന്ന തലക്കെട്ടോടെയാണ് ഈ ചിത്രവും വാർത്തയും സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിരവധിയാളുകൾ ഈ വാർത്ത ഷെയർ ചെയ്യുകയും ചെയ്‌തു.

സത്യാവസ്ഥ ഇങ്ങനെ

ജസ്‌റ്റിൻ ട്രൂഡോയുടെ ചിത്രം ട്വിറ്ററിലും മറ്റ് പ്ലാറ്റ് ഫോമുകളിലും വൈറലായതോടെ നടത്തിയ ടൈംസ് ഫാക്‌ട് ചെക്കിലാണ് സത്യാവസ്ഥ വ്യക്തമായത്. 2015ൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒട്ടാവയിലെ ഗുരുദ്വാര സന്ദർശിച്ച ട്രൂഡോയുടെ ചിത്രമാണ് തെറ്റായി വ്യാഖ്യാനിച്ച് ഒരു വിഭാഗം പേർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഗുരുദ്വാരയിൽ നടന്ന പ്രസംഗം അദ്ദേഹം തറയിലിരുന്ന് കേൾക്കുന്നതാണ് ഈ ചിത്രം. 2015 നവംബർ 13ൽ ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു.

Also Read: രജനി ആർക്കൊപ്പം പോകും? ഒടുവിൽ തീരുമാനമായി, തുറന്ന് പറഞ്ഞ് സ്‌റ്റാലിൻ, കാത്തിരിക്കാൻ ഡിഎംകെ

വെർഡിക്റ്റ്

കനേഡിയൻ പ്രധാനമന്ത്രി ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുത്തിട്ടില്ല. 2015ലെ ഒരു ചിത്രം ഉപയോഗിച്ച് ഒരു വിഭാഗം പേർ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. റിവേഴ്‌സ് ഇമേജ് തെരയൽ രീതിയിലൂടെ ചിത്രത്തിൻ്റെ സത്യാവസ്ഥ കണ്ടെത്തി. അഞ്ച് വർഷം മുൻപ് നടന്ന സംഭവത്തിൻ്റെ ചിത്രങ്ങളും വാർത്തകളും നിരവധി മാധ്യമങ്ങളിലൂടെ പുറത്തുവരുകയും ചെയ്‌തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്