Fact Check: 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ജ്യോതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടോ?, സത്യമെന്ത്?
1200 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി ജ്യോതി കുമാരി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ പിതാവിനെ പിറകിലിരുത്തി 1200 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ജ്യോതി കുമാരി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബിഹാറിലെ സ്വദേശത്തേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടായതോടെയാണ് മകള്‍ സഹായത്തിനെത്തിയത്. പരിക്കേറ്റിരുന്ന മോഹനെ മകള്‍ ജ്യോതി 7 ദിവസം കൊണ്ട് 1200 കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലെത്തിച്ചു. മെയ് 10നാണ് ഇരുവരും ഗുരുഗ്രാമില്‍ നിന്നും യാത്ര തിരിച്ചത്. മെയ് 16ന് ബിഹാറിലെ വീട്ടില്‍ എത്തിച്ചേര്‍ന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത
പതിനഞ്ചുകാരിയായ ജ്യോതി കുമാരിയെ ഒരു മുൻ സൈനികൻ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്നാണ് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. അരവിന്ദ് രാജ്ഭർ എന്നയാൾ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഈ വാർത്ത പങ്കുവെക്കുകയും ചെയ്‌തു. ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫേസ്‌ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചത്. ജ്യോതിയുടെ ചിത്രവും ഇതിനായി ഉപയോഗിക്കപ്പെട്ടു. നിരവധിയാളുകൾ വാർത്തയും ചിത്രവും ഷെയർ ചെയ്യുകയും ചെയ്‌തു.
പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥ
ജ്യോതി കുമാരിയുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രചരിച്ചതോടെയാണ് ടൈംസ് ഫാക്ട് ചെക്ക് നടത്തിയത്. പ്രചരിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ ജ്യോതിക്ക് സംഭവിച്ചിട്ടില്ല. ഇതേ പേരിൽ മറ്റൊരു പെൺകുട്ടിയെ ബിഹാറിലെ ദർബംഗയിൽ മറ്റൊരു പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആ കുട്ടിയുടെ പേരും ജ്യോതി എന്നാണ്. എന്നാൽ ഈ കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു മുൻ സൈനികൻ്റെ വീടിൻ്റെ പരിസരത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി അദ്ദേഹത്തെയും ഭാര്യയേയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
സത്യാവസ്ഥ സ്ഥിരീകരിച്ചത് ഇങ്ങനെ
വാർത്തകൾ പ്രചരിച്ചതോടെ ടൈംസ് ഫാക്ട് ചെക്ക് ടീം ജ്യോതിയെ വാട്ട്സാപ്പിലൂടെ ബന്ധപ്പെട്ടു. ജ്യോതി ഏറ്റവും പുതിയതായി എടുത്ത ഫോട്ടോകൾ അയച്ച് നൽകിയതോടെ അവർക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് വ്യക്തമായി. ജ്യോതി കുമാരി എന്ന 13 വയസുകാരിയാണ് ദർബംഗയിൽ മരിച്ചത്. ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ നിന്ന് വ്യക്തമായി. ഒരു മാധ്യമം ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു എന്ന് വ്യക്തമായി. ജ്യോതി കുമാരിയുമായി ഈ സംഭവത്തിന് ഒരു ബന്ധവും ഇല്ലെന്ന് ഇതിലൂടെ വ്യക്തമായി.