ആപ്പ്ജില്ല

"ലൗ ജിഹാദിൻ്റെ ലക്ഷ്യം ക്രിസ്ത്യൻ സ്ത്രീകൾ": സഭയുടെ കണക്കുകൾ തെറ്റ്; NIA വിവരങ്ങൾ ഇങ്ങനെ

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട്കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നാണ് സീറോ മലബാര്‍ സഭയുടെ ആരോപണം. ഐഎസിൽ ചേര്‍ന്ന 21 പേരിൽ പകുതിയോളം പേര്‍ ക്രിസ്ത്യാനികളാണെന്ന ആരോപണം സത്യമല്ലെന്നതിന് തെളിവുണ്ട്.

Samayam Malayalam 23 Jan 2020, 12:55 pm

ഹൈലൈറ്റ്:

  • 21 പേരിൽ ക്രിസ്ത്യൻ മതസ്ഥര്‍ നാലുപേര്‍ മാത്രം
  • ലൗ ജിഹാദ് നടന്നിട്ടില്ലെന്ന് സംസ്ഥാന അന്വേഷണ ഏജൻസികളുടെയും എൻഐഎയുടെയും റിപ്പോര്‍ട്ട്
  • സീറോ മലബാര്‍ സഭയുടെ പ്രചാരണം അസത്യം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ഐഎസിൽ ചേർന്നവരുടെ പട്ടികയിലെ ക്രിസ്ത്യൻ മതസ്ഥർ: ചിത്രം എൻഐഎ
ഐഎസിൽ ചേർന്നവരുടെ പട്ടികയിലെ ക്രിസ്ത്യൻ മതസ്ഥർ: ചിത്രം എൻഐഎ
കൊച്ചി: കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാൻ ലക്ഷ്യമിട്ട് ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും ഐഎസ് പോലുള്ള ഭീകര സംഘടനകളിലേയ്ക്ക് ക്രിസ്ത്യൻ പെൺകുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നുമാണ് സീറോ മലബാര്‍ സഭ പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ ആരോപിച്ചത്. ലൗ ജിഹാദിന് ഇരയായി ക്രിസ്ത്യൻ പെൺകുട്ടികള്‍ അപകടത്തിലാകുന്ന സാഹചര്യം സംസ്ഥാനത്തുണ്ടെന്ന് വ്യക്തമാക്കുന്ന സീറോ മലബാര്‍ സഭാ സിനഡിന് പിന്നാലെയായിരുന്നു പള്ളികളിൽ ഇടയലേഖനം വായിച്ചത്. ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 മലയാളികളിൽ പകുതിയോളം പേര്‍ ക്രിസ്ത്യൻ പെൺകുട്ടികളാണെന്നായിരുന്നു ഇടയലേഖനത്തിലെ ആരോപണം. പോലീസ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു ഈ ഗുരുതരമായ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ വാസ്തവമുണ്ടോ എന്ന് പരിശോധിക്കുകയാണ് സമയം മലയാളം ഫാക്ട് ചെക്ക്.
സത്യമെന്താണ്?

പോലീസ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് 21 പേരിൽ പകുതിയോളം പേര്‍ ക്രിസ്ത്യാനികളായിരുന്നുവെന്ന് സീറോ മലബാര്‍ സഭയുടെ വാദം സത്യമല്ല. എൻഐഎ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുള്ളവരിൽ നാലുപേര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍. ഇവരുടെ കാര്യത്തിൽ മതം മാറ്റത്തിനും ഐഎസ് റിക്രൂട്ട്മെന്‍റിനും ലൗ ജിഹാദ് നടന്നിട്ടുണ്ടെന്ന് ഒരു അന്വേഷണ ഏജൻസിയും കണ്ടെത്തിയിട്ടില്ല.

ആരൊക്കെയാണ് ആ 21 പേര്‍

ഐഎസിൽ ചേരാനായി രാജ്യം വിട്ട 21 മലയാളികളുടെ പേരുടെ പട്ടിക 2017ലാണ് ദേശീയ അന്വേഷണ ഏജൻസി പുറത്തു വിട്ടത്. മോസ്റ്റ് വാണ്ടഡ് പട്ടികയിൽപ്പെട്ട ഇവരിൽ ആറ് യുവതികളും ഉണ്ടായിരുന്നു. ചെറുസംഘങ്ങളായി രാജ്യം വിട്ട ഇവര്‍ ടെഹ്റാനിലോ ഇറാഖിലോ സിറിയയിലോ ഉണ്ടാകാമെന്നാണ് എൻഐഎ അറിയിച്ചത്. ഇക്കാര്യം അറിയിച്ച് മനോരമന്യൂസ്.കോം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്കാണിത്. ഇതേ വാര്‍ത്ത സമയം മലയാളവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഫിറോസ്ഖാൻ എംപിപി, ഷംസിയ കുറിയ, അഷ്ഫാക് മജീദ് കല്ലുകെട്ടിയ പുരയിൽ, ഇജാസ് കല്ലുകെട്ടിയ പുരയിൽ, ഷഇഹാസ് കല്ലുകെട്ടിയ പുരയിൽ, മുഹമ്മദ് മാര്‍വാൻ ബെക്കര്‍ ഇസ്മായിൽ നടുവിലെ പുരയിൽ, മുഹമ്മദ് മൻസാദ് മയിൽ വളപ്പിൽ, മുര്‍ഷിദ് മുഹമ്ദ് ടി കെ , അബ്ദുള്‍ റാഷിദ് അബ്ദുള്ള, ബെക്സൺ വിൻസെൻ്റ്റ് എന്ന ഈസ, ഭാര്യ ഫാത്തിമ ഈസ എന്ന നിമിഷ, ബെസ്റ്റിൻ വിൻസെൻ്റ് എന്ന യഹിയ, ഇയാളുടെ ഭാര്യ മെറിൻ ജേക്കബ് പള്ളത്ത് എന്ന മറിയം, സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ, ഷിബി കുന്നത്തു തൊടിക്ക്, മുഹമ്മദ് സാജിദ് കുതിരുമ്മൽ, ഹഫീസുദ്ദീൻ തെക്കേകോലേത്ത്, റഫേല, അജ്മല, ഷജീര്‍ മംഗലശ്ശേരി, സിദ്ദിഖ് ഹുൽ അസ്ലം എന്നിവരാണ് എൻഐഎ പുറത്തു വിട്ട പട്ടികയിലെ 21 പേര്‍.

സഭയുടെ ആരോപണം ചൂടു പിടിക്കുന്നതിനിടെ രാഷ്ട്രീയ നിരീക്ഷകനും സമാന വിഷയങ്ങളിൽ സ്ഥിരമായി ഫേസ്ബുക്കിൽ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നയാളുമായ കിരൺ തോമസാണ് ഈ പട്ടിക പങ്കുവെച്ചത്. ഇതിൽ എത്ര പേര്‍ ക്രിസ്ത്യൻ വിശ്വാസികളുണ്ട് എന്നായിരുന്നു കിരണിന്‍റെ ചോദ്യം.

21 പേരിൽ പകുതിയോളം പേര്‍ ക്രിസ്ത്യാനികളാണെന്ന് സഭ ആരോപിച്ചത്. ഈ സാഹചര്യത്തിൽ പട്ടികയിൽ 10 പേരെങ്കിലും ക്രിസ്ത്യൻ വിശ്വാസികളാകേണ്ടതാണ്. എന്നാൽ ഇതിൽ നാലുപേര്‍ മാത്രമാണ് ക്രിസ്ത്യൻ മതസ്ഥര്‍ എന്നാണ് എൻഐഎ വെബ്സൈറ്റിലെ വിവരങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

പാലക്കാട് യാക്കര തലവാലപ്പറമ്പിൽ വിൻസന്‍റിന്‍റെ മക്കളായ ബെക്സൺ വിൻസന്‍റ് എന്ന ഈസ, ഇയാളുടെ സഹോദരൻ ബെസ്റ്റിൻ വിൻസന്‍റ് എന്ന യഹിയ, ബെസ്റ്റിന്‍റെ ഭാര്യ മെറിൻ ജേക്കബ് എന്ന മറിയം, കാസര്‍കോട് സ്വദേശി റാഷിദിന്‍റെ ഭാര്യ സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ എന്നിവരാണ് ഇവര്‍. ഇവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ എൻഐഎ വെബ് പേജുകൾ പേരുകള്‍ക്കൊപ്പം ഇൻ്റര്‍ലിങ്ക് ചെയ്തിട്ടുണ്ട്. ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ചു മതം മാറ്റുന്നതാണ് ലൗ ജിഹാദ് എന്നാണ് ആരോപണമെന്നിരിക്കേ പട്ടികയിൽ രണ്ടു പേര്‍ പുരുഷന്മാരാണ് എന്നത് ശ്രദ്ധേയമാണ്.

പട്ടികയിലെ ക്രിസ്ത്യൻ പേരുകാരിയായ മെറിൻ ജേക്കബ് ബെസ്റ്റിൻ വിൻസന്‍റുമായി ചെറുപ്പം മുതൽ പ്രണയത്തിലായിരുന്നു. മുംബൈയിൽ ജോലി ചെയ്യുമ്പോള്‍ ഇസ്ലാം മതം സ്വീകരിച്ച മെറിൻ മുസ്ലീമായി മതം മാറി യഹിയ എന്ന പേരു സ്വീകരിച്ച ബെസ്റ്റിനെ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. എൻഐഎ അന്വേഷണവുമായി ബന്ധപ്പെട്ട ദേശാഭിമാനി റിപ്പോര്‍ട്ടാണിത്. ഇവര്‍ ഇരുവരും പിന്നീട് കൊച്ചിയിൽ സക്കീര്‍ നായിക്കിന്‍റെ പീസ് ഫൗണ്ടേഷന്‍റെ നിയന്ത്രണത്തിലുള്ള സ്കൂളിൽ അധ്യാപകരായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് ജന്മഭൂമി റിപ്പോര്‍ട്ട്. മതം മാറുന്നതിനു മുൻപു തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പട്ടിയിലുള്ള സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ മതം മാറുന്നത് കോട്ടയത്ത് എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ വെച്ച് പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത റാഷിദിനെ വിവാഹം ചെയ്യാനായിരുന്നു. വാട്സാപ്പിലടക്കം തീവ്ര ഇസ്ലാം ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന റാഷിദിനെ പ്രണയിച്ചിരുന്ന കാലത്ത് തനിക്ക് മുസ്ലീമായി മതം മാറാൻ താത്പര്യമുണ്ടെന്ന് സോണിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സീറോ മലബാര്‍ സഭ ആരോപിക്കുന്ന ലൗ ജിഹാദ് ഫോര്‍മുലയുമായി ഒത്തു പോകുന്ന പട്ടികയിലെ ഒരേയൊരു സംഭവും ഇതുമാത്രമാണ്.

ലൗ ജിഹാദ് പ്രചാരണം കള്ളമാണോ?

വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിൽ ആദ്യമായി കേരളത്തിൽ ലൗ ജിഹാദ് പ്രചാരണം നടന്ന സമയത്ത് 2009ൽ കേരള ഹൈക്കോടതി ജഡ്ജി എം ശ്രീധരൻ നമ്പ്യാര്‍ ഇത്തരം ആരോപണത്തിനു പിന്നിൽ യാതൊരു തെളിവും ഇല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് 2010ൽ കര്‍ണാടക സര്‍ക്കാരും അന്വേഷണം നടത്തി ആരോപണം തള്ളി. 2012ൽ വിഷയത്തിൽ അന്വേഷണം നടത്തിയ കേരള പോലീസ് വീണ്ടും ലൗ ജിഹാദ് ആരോപണം തള്ളുകയായിരുന്നു. 2014ൽ ഉത്തര്‍ പ്രദേശ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടും ലൗ ജിഹാദില്ല, ആരോപിക്കപ്പെടുന്ന സംഭവങ്ങളെല്ലാം പ്രണയവിവാഹങ്ങളാണ് എന്നുമായിരുന്നു.

2017ൽ പ്രമാദമായ ഹാദിയ കേസിൽ ഭര്‍ത്താവ് ഷഹീൻ ജഹാനൊപ്പം വിട്ടുകൊണ്ട് തീര്‍പ്പു കൽപ്പിച്ച കോടതി ലൗ ജിഹാദ് ആരോപണം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയ്ക്ക നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സമയത്ത് 89 കേസുകളായിരുന്നു ലൗ ജിഹാദ് ആരോപണം നേരിട്ടത്. എന്നാൽ ഇതിൽ അന്വേഷിക്കാൻ പോലും യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 78 കേസുകള്‍ എൻഐഎ തള്ളി. ബാക്കി 11 കേസുകളിലും അന്വേഷണം നടത്തിയ എൻഐഎ ഒരു കേസിൽ പോലും പുരുഷൻ സ്ത്രീയെയോ സ്ത്രീ പുരുഷനെയോ നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ല എന്ന് സുപ്രീം കോടതിയിൽ റിപ്പോര്‍ട്ട് കൊടുക്കുകയായിരുന്നു.

ഏറ്റവുമധികം പേർ മതം മാറിയത് ഹിന്ദുമതത്തിലേയ്ക്ക്

2011 മുതൽ 2017 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം മതം മാറ്റം നടന്നിട്ടുള്ളത് ഹിന്ദുമതത്തിലേയ്ക്കാണെന്നാണ് കോഴിക്കോട് ആസ്ഥാനമായ മീഡിയ റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റ് ഫൌണ്ടേഷൻ്റെ കണക്ക്. 4759 ക്രിസ്ത്യാനികളും 212 മുസ്ലീങ്ങളുമടക്കം 4968 പേരാണ് ഹിന്ദുമതം സ്വീകരിച്ചത്. ഇവരിൽ 2244 പേർ സ്ത്രീകളാണ്. ഇതേ കാലയളവിൽ 1424 ഹിന്ദുക്കളഉം 72 മുസ്ലീങ്ങളും ക്രിസ്ത്യൻ മതം സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ 720 പേരാണ് സ്ത്രീകൾ. ഇസ്ലാം മതം സ്വീകരിച്ചവരിൽ 1472 ഹിന്ദുക്കളും 390 ക്രിസ്ത്യാനികളുമുണ്ട്. ഇവരിൽ 1055 പേരാണ് സ്ത്രീകൾ.

ഒടുവിൽ സംഭവിച്ചത്

സീറോ മലബാര്‍ സഭയുടെ ആരോപണം വിവാദമായതോടെ സംഭവത്തിൽ റിപ്പോര്‍ട്ട് നല്‍കാൻ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ കേരള പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു കേസും സംസ്ഥാനത്ത് നല്‍കിയിട്ടില്ലെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ മറുപടി.

യാഥാര്‍ഥ്യം

ഏതു മതം വേണമെങ്കിലും സ്വീകരിക്കാനും പിന്തുടരാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്. ലൗ ജിഹാദ് സംബന്ധിച്ച് അന്വേഷണം നടത്തിയ ഒരു അന്വേഷണ ഏജൻസിയും രാജ്യത്ത് പ്രണയിച്ച് മതം മാറ്റാനുള്ള സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. സീറോ മലബാര്‍ സഭ സര്‍ക്കുലറിൽ പറയുന്ന 21 പേരിൽ 4 ക്രിസ്ത്യൻ മതസ്ഥര്‍ മാത്രമാണുള്ളത്. ഇവര്‍ ലൗ ജിഹാദിന്‍റെ ഇരകളാണെന്നതിന് തെളിവില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്