ആപ്പ്ജില്ല

കൊവിഡിനു കാരണം, വൈറസല്ല, ബാക്ടീരിയയോ? നിങ്ങൾ വായിച്ച വാർത്ത വ്യാജം

കൊവിഡ്-19 ഉണ്ടാക്കുന്ന് വൈറസല്ലെന്നും ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗത്തിന് വെൻ്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സാമഗ്രികള്‍ ആവശ്യമില്ലെന്നുമാണ് സോഷ്യൽ മീഡിയയിലെ വാദം.

Samayam Malayalam 27 May 2020, 3:31 pm
കൊച്ചി: ലോകമെമ്പാടും മൂന്നര ലക്ഷത്തോളം പേരുടെ ജീവനെടുത്ത കൊവിഡ് 19ന് കാരണമാകുന്നത് വൈറസല്ലെന്നും ഒരു ബാക്ടീരിയയാണെന്നുമാണ് കേരളത്തിലടക്കം നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച് ഇറ്റലിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ കൊവിഡ് രോഗിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും അവര്‍ ഞെട്ടിക്കുന്ന കണ്ടെത്തലാണ് നടത്തിയതെന്നുമാണ് വാര്‍ത്തയിലെ അവകാശവാദം. ലോകജനസംഖ്യ കുറയ്ക്കാനുള്ള വാക്സിനേഷൻ ഗൂഢാലോചനയാണ് കൊവിഡ് മഹാമാരിയ്ക്ക് പിന്നിലെന്നും വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. എന്നാൽ എന്താണ് സത്യം ?
Samayam Malayalam സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം
സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം


ഇതൊരു വ്യാജവാർത്തയാണ്. ഔദ്യോഗിക സോഴ്സുകളുടെ പിൻബലമില്ലാതെ ഒരു നൈജീരിയൻ മാധ്യമം തയ്യാറാക്കിയ ലേഖനം ചില ഇംഗ്ലീഷ് മാധ്യമങ്ങളും പിന്നീട് മലയാള മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. വ്യാജവാർത്തകൾ മാധ്യമങ്ങൾ പിൻവലിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം തുടരുകയാണ്.

കൊവിഡ് രോഗത്തെ സംബന്ധിച്ചും ചികിത്സാരീതിയെ സംബന്ധിച്ചും നിരവധി അബദ്ധ പ്രചാരണങ്ങളാണ് ലേഖനത്തിൽ ഉണ്ടായിരുന്നത്. കൊവിഡ് പരത്തുന്നത് വൈറസല്ലെന്നും ഒരു ബാക്ടീരിയയാണെന്നതുമാണ് പ്രധാന പ്രചാരണം. കൊവിഡ് രോഗികളുടെ മരണത്തിന് കാരണമാകുന്നത് രക്തം കട്ട പിടിക്കുന്നതാണെന്നും ന്യൂമോണിയയല്ലെന്നും ലേഖനത്തിൽ പറയുന്നു. കൊവിഡ് രോഗചികിത്സയ്ക്ക് വെൻ്റിലേറ്ററുകളോ ഐസിയുകളോ ആവശ്യമില്ലെന്നടക്കമാണ് ലേഖനത്തിലെ അവകാശവാദങ്ങള്‍. ആൻ്റി ഇൻഫ്ലമേറ്ററി മരുന്നുകളഉം ആൻ്റിബയോട്ടിക്കുകളും ഉപയോഗിച്ച് കൊവിഡ് ചികിത്സിക്കാമെന്നും ലേഖനത്തിൽ പറയുന്നു.

ഇംഗ്ലീഷ് മാധ്യമങ്ങളുടെ ചുവടു പിടിച്ചു മലയാളത്തിലെ ചില മാധ്യമങ്ങളും ഇതേ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. "കോവിഡിന് കാരണം വൈറസല്ല ബാക്ടീരിയ: ലോകത്തെ ഞെട്ടിച്ച് ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍" എന്ന തലക്കെട്ടിലുള്ള വാര്‍ത്തയിൽ ഇതേ വാദങ്ങളാണ് ആവര്‍ത്തിക്കുന്നത്. ലേഖനത്തിലെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞതോടെ ഇവര്‍ ഈ ലേഖനം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ലേഖനത്തിലെ ഉള്ളടക്കം വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്.

യാഥാര്‍ഥ്യമെന്താണ്?

ചില മാധ്യമങ്ങളിൽ പ്രസീദ്ധീകരിച്ചതും വാട്സാപ്പിൽ കറങ്ങി നടക്കുന്നതുമായ ഈ വാര്‍ത്തയിലെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വാട്സാപ്പിൽ പ്രചരിക്കുന്ന സന്ദേശത്തിലെ പ്രധാന വാദങ്ങളും അവയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന മറുപടിയും ഇങ്ങനെയാണ്.

പ്രചാരണം 1. കൊവിഡ് രക്തം കട്ട പിടിക്കുന്ന അസുഖമാണ്. ആൻ്റിബയോട്ടിക്കുകളാണ് മരുന്നെന്ന് ഇറ്റലിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വാദം അടിസ്ഥാനരഹിതമാണെന്നാണ് ഡോ. ഷിംന അസീസ് പറയുന്നത്. "ഈ രോഗത്തിന് ലോകത്തിന്റെ പല ഭാഗത്തും പല രീതിയിൽ, പല ലക്ഷണങ്ങളുമായാണ് രോഗികൾ ഡോക്ടർമാരുടെ മുൻപിൽ എത്തുന്നത്‌. മൂക്കൊലിപ്പും പനിയും വയറിളക്കവും ഗന്ധം നഷ്‌ടപ്പെടലും തുടങ്ങി ന്യുമോണിയയും ഹൃദയപേശികൾക്കുണ്ടാവുന്ന സങ്കീർണതകളും പോലും ലക്ഷണങ്ങളുടെ ലിസ്‌റ്റിലുണ്ട്‌. ഇവയുടെ കൂട്ടത്തിൽ മെസേജിൽ പറയുന്ന രക്തം കട്ട പിടിക്കുന്നതിലുള്ള അപാകതകളും ചെറിയൊരു ശതമാനം പേരിൽ കണ്ടു വരുന്നുണ്ട് എന്നത്‌ സത്യമാണ്‌." ഡോക്ടര്‍ ഫേസ്ബുക്കിൽ കുറിച്ചു.

പ്രചാരണം 2. കൊവിഡ് ഉണ്ടാക്കുന്നത് വൈറസല്ല, ഒരു ബാക്ടീരിയയാണ്.

- ഈ വാദം തെറ്റാണ്. കൊവിഡ്-19 ഉണ്ടാക്കുന്നത് കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട സാര്‍സ് കോവ് 2 വൈറസാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ പലവട്ടം തെളിയിക്കപ്പെട്ടതാണ്. രോഗമുണ്ടാക്കുന്നത് ബാക്ടീരിയയാണെന്ന സോഷ്യൽ മീഡിയ പ്രചാരണം ശുദ്ധ മണ്ടത്തരമാണെന്നാണ് മാക്സ് ആശുപത്രിയിലെ ശ്വാസകോശവിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടറായ ഡോ. ശരദ് ജോഷി പറയുന്നത്. വൈറസിൻ്റെ ജനിതക പഠനം നടത്തിയതിൻറെ റിപ്പോര്‍ട്ട് ലാൻസറ്റ് ജേണലിൽ ലഭ്യമാണ്. ലിങ്ക് ഇവിടെ.

പ്രചാരണം 3. കൊവിഡ് ചികിത്സയ്ക്ക് ഐസിയുവോ വെൻ്റിലേറ്ററോ ആവശ്യമില്ല. ആസ്പിരിന്‍, അപ്രോനാക്‌സ്, പാരസെറ്റമോള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇല്ലാതാക്കാനാകുന്ന രോഗമാണിത്.

കൊവിഡ് ബാധിക്കുന്ന എല്ലാ രോഗികള്‍ക്കും ഐസിയുവോ വെൻ്റിലേറ്ററോ ആവശ്യമായി വരാറില്ല. എന്നാൽ രോഗം ഗുരുതരമാകുന്നവര്‍ക്കും പല അവയവങ്ങളും തകരാറിലാകുന്നവര്‍ക്കും വെൻ്റിലേറ്റര്‍ ആവശ്യമായി വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് ബാധിച്ചുള്ള മരണങ്ങളിൽ മിക്കപ്പോഴും കാരണമാകുന്നത് ന്യൂമോണിയയും ശ്വാസകോശസംബന്ധായ പ്രശനങ്ങളുമാണെന്ന് ഇറ്റലിയിലെ മിലൻ സാൻ ഗിയുസെപ്പെ ആശുപത്രിയിലെ ശ്വാസകോശവിഭാഗം മേധാവി സെര്‍ജിയോ ഹരാരി പറയുന്നു. അതുകൊണ്ടു തന്നെ വെൻ്റിലേറ്റര്‍ ഒഴിവാക്കിക്കൊണ്ടുള്ള ചികിത്സയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

കൊവിഡ് ചികിത്സയിൽ ആൻ്റിബയോട്ടിക്കുകള്‍ക്ക് നേരിട്ട് ഒരു പങ്കുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാൽ വൈറസ് ബാധിച്ചുള്ള അസുഖമായ കൊവിഡ്-19നൊപ്പം ബാക്ടീരിയൽ അണുബാധയും ശരീരത്തെ ബാധിക്കാറുണ്ടെന്നും അതുകൊണ്ട് ആൻ്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടി വരാറുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ പിൻവലിച്ച് മാധ്യമങ്ങൾ

സ്ഥിരമായി വ്യാജ വാര്‍ത്തകള്‍ വരുന്ന നൈജീരിയൻ വെബ്സൈറ്റായ Efogator.comലാണ് ഏറ്റവും ആദ്യം ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഒരു ഔദ്യോഗിക സോഴ്സുകളെയും ഉദ്ധരിക്കാതെ തയ്യാറാക്കിയിരിക്കുന്ന ഈ വാര്‍ത്ത ഇതുവരെ പിൻവലിച്ചിട്ടില്ലെന്നത് കൗതുകമാണ്. ഈ വാര്‍ത്ത അഭിപ്രായങ്ങളും കോളങ്ങളും പ്രസിദ്ധീകരിക്കുന്ന medium.com ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ ഈ വാര്‍ത്ത പിൻവലിച്ചിട്ടുണ്ട്. ഇതിനെ ആസ്പദമാക്കി വാര്‍ത്ത പ്രസിദ്ധീകരിച്ച പല മലയാള മാധ്യമങ്ങളും വാര്‍ത്ത വെബ്സൈറ്റുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്ത വാർത്ത



വാസ്തവമിതാണ്

കൊവിഡിന് കാരണം വൈറസല്ലെന്നും ബാക്ടീരിയയാണെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണം വ്യാജമാണ്. ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ വാര്‍ത്തകൾ നീക്കം ചെയ്തിട്ടുണ്ട്. ഈ വാര്‍ത്തയ്ക്ക് ശാസ്ത്രീയ പഠനങ്ങളുടെയോ ആരോഗ്യവിദഗ്ധരുടെയോ പിന്തുണയില്ലെന്ന് സമയം മലയാളം ഫാക്ട് ചെക്കിന് ബോധ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്