ന്യൂഡൽഹി: രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപനത്തോടൊപ്പമായിരുന്നു വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. ബസുകളിലൂടെ തൊഴിലാളികളെയും വിദ്യാർഥികളെയും തിരികെയെത്തിക്കാമെന്നാണ് പറഞ്ഞതെങ്കിലും പിന്നാലെ തന്നെ സംസ്ഥാനങ്ങളുടെ അഭ്യർത്ഥന പ്രകാരം സ്പെഷ്യൽ ട്രെയിൻ സർവീസിനും കേന്ദ്രം അനുമതി നൽകി. കൃത്യമായ മാർഗനിർദേശങ്ങൾ പ്രകാരമായിരുന്നു ഈ യാത്രയെങ്കിലും ട്രെയിൻ യാത്രയെ സംബന്ധിച്ച് നിരവധി വ്യാജ പ്രചരണങ്ങളാണ് നടന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് കൈക്കുഞ്ഞുമായി ബോഗികൾക്കിടയിൽ കുടിയേറ്റ തൊഴിലാളിയുടെ ദുരിതയാത്ര എന്ന പേരിലുള്ള വീഡിയോ.
പ്രചരിച്ചതെന്ത് ?
കൈക്കുഞ്ഞുമായി ബോഗികൾക്കിടയിലിരിക്കുന്ന സ്ത്രീയുടെ ചിത്രം ലോക്ക് ഡൗണിനിടെ കുടിയേറ്റ തൊഴിലാളിയുടെ യാത്രയെന്ന പേരിലാണ് ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ടത്. കൊവിഡ്-19 ലോക്ക് ഡൗൺ കാലത്ത് വീട്ടിലേക്ക് മടങ്ങുന്ന ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളിയുടെ അവസ്ഥയെന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പ്രചരിച്ചത്.
Also Read: സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി; നിരീക്ഷണത്തിലുള്ളത് 95394 പേർ
സത്യാവസ്ഥ
ലോക്ക് ഡൗൺ കാലത്ത് കുടിയേറ്റ തൊഴിലാളിയുടെ വീട്ടിലേക്കുള്ള യാത്രയെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ തെറ്റാണ്. 2020ൽ ലോക്ക് ഡൗൺ കാലത്തെന്ന പേരിൽ പ്രചരിക്കുന്ന ഈ വീഡിയോ 2016ന് മുമ്പ് ഉള്ളതാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പിഐബി വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കുകയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്യുകയും ചെയ്തത്.
കൈക്കുഞ്ഞുമായുള്ള സ്ത്രീയുടെ വീഡിയോ 2016ന് മുമ്പുള്ളതാണെന്ന് മാത്രമല്ല ഇത് ഇന്ത്യയിൽ നടന്ന സംഭവവുമല്ലെന്നും പിഐബി പറയുന്നു. പിഐബി ഫാക്ട് ചെക്ക് പ്രകാരം ബംഗ്ലാദേശിൽ നടന്ന സംഭവമാണ് ഇന്ത്യയിലെ വീഡിയോയെന്ന പേരിൽ പ്രചരിക്കുന്നത്.