കാശി മഹാകാൽ എക്സ്പ്രസിലെ ശിവക്ഷേത്രം
വാരാണസിയിൽ നിന്നും ഇന്ദോർ വരെ സർവീസ് നടത്തുന്ന കാശി മഹാകാൽ എക്സ്പ്രസ് ഫെബ്രുവരി 16നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ദോറിലെ ഓംകാരേശ്വര്‍ ക്ഷേത്രം, ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രം, വാരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്തുന്ന പ്രത്യേക ട്രെയിനാണ് ഇത്. വളരെ വൃത്തിയുള്ളതും വെജിറ്റേറിയൻ ഭക്ഷണം മാത്രം ലഭിക്കുന്നതുമായ ട്രെയിനാണ് കാശി മഹാകാലെന്നാണ് റെയിൽവെ മന്ത്രി പീയുഷ് ഗോയാൽ തന്നെ പറയുന്നത്. ഈ ട്രെയിനിലെ ബി 5 കോച്ചിലെ 64-ാം സീറ്റാണ് ശിവക്ഷേത്രമായി രൂപപ്പെടുത്തിയത്. ഭഗവാന്‍ ശിവന്‍റെ വിഗ്രഹവും ചിത്രങ്ങളുമാണ് ബെര്‍ത്തിലുള്ളത്.
ശിവക്ഷേത്രം സ്ഥിരം സംവിധാനമെന്ന് പ്രചരണം
ബി 5 കോച്ചിലെ 64ാം ബർത്ത് ശിവക്ഷേത്രമായി നിലനിർത്താൻ ശ്രമിക്കുമെന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ വാദമാണ് ഈ പ്രചരണത്തെ ചൂടുപിടിപ്പിക്കാൻ കാരണമായത്. ശിവന്‍റെ ചെറിയൊരു ക്ഷേത്രമായി മാറ്റിയ സീറ്റ് നിലനിർത്താൻ ശ്രമിക്കുമെന്ന ഉദ്യോഗസ്ഥരുടെ വാദം വാർത്താ ഏജൻസിയായ എഎൻഐയാണ് ട്വീറ്റ് ചെയ്തത്. ഈ വാദത്തിനു പിന്നാലെ തന്നെ റെയിൽവെ വക്താവ് ദീപക് കുമാർ സീറ്റ് ഒഴിഞ്ഞുകിടക്കുമെന്ന് പറഞ്ഞതായി എൻഡിടിവിയും റിപ്പോർട്ട് ചെയ്തു. പിടിഐയെ ക്വാട്ട് ചെയ്തായിരുന്നു ഈ റിപ്പോർട്ട്. ഇതോടെ തന്നെ ട്രെയിനിനുള്ളിലെ ശിവക്ഷേത്രം സ്ഥിരം സംവിധാനമാണെന്ന പ്രചരണം ആരംഭിക്കുകയും സോഷ്യൽമീഡിയയിൽ ട്രോളുകൾ പ്രത്യക്ഷപ്പെടാനും തുടങ്ങി.