ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിശാല ഇടതുസഖ്യത്തിന് മിന്നും ജയം. എസ് എഫ് ഐ, ഐസ, ഡി എസ് എഫ് എന്നീ സംഘടനകള്‍ ചേര്‍ന്നതാണ് വിശാല ഇടതുസഖ്യം. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ജനറല്‍ സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി എന്നീ നാലു പ്രധാനസീറ്റുകളിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുസഖ്യം വിജയിച്ചത്.
ഐസയുടെ സ്ഥാനാർത്ഥി ആയിരുന്ന ഗീതാകുമാരി ആണ് ജെഎന്‍യു യൂണിയന് പ്രസിഡൻ്റ്. 464 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗീത വിജയിച്ചത്. ആകെ പോള്‍ ചെയ്ത 4620 വോട്ടുകളില്‍ 1506 വോട്ടുകളാണ് ഗീതാകുമാരിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ എബിവിപി സ്ഥാനാര്‍ഥി നിധി ത്രിപാഠി 1042 വോട്ടാണ് നേടിയത്.
വൈസ് പ്രസിഡൻ്റ് - സിമന് സോയ ഖാൻ (ഭൂരിപക്ഷം 848 വോട്ട്), ജനറല്‍ സെക്രട്ടറി - ദുഗ്ഗിരാല ശ്രീകൃഷ്ണൻ (ഭൂരിപക്ഷം-1107 വോട്ട്) ജോയിൻ്റ് സെക്രട്ടറി - സുഭാന്‍ഷു സിങ് (ഭൂരിപക്ഷം-835 വോട്ട്) എന്നിവരാണ് മറ്റ് പ്രധാനസീറ്റുകളിലേക്ക് വിജയിച്ച സ്ഥാനാർത്ഥികൾ.
ഞായറാഴ്ച പുലർച്ചയോടെയാണ് ജനറൽ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായത്. ഫലപ്രഖ്യാപനം ഔദ്യോഗികമായി തിങ്കളാഴ്ച മാത്രമേ ഉണ്ടാകൂ. കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥി യൂണിയന് ഇടതു സഖ്യത്തിന് ആയിരുന്നു.
ഇടതുസഖ്യത്തിൽ ചേരാതെയാണ് എ ഐ എസ് എഫ് ഇത്തവണ മൽസരിച്ചത്. എ ഐ എസ് എഫ് പ്രസിഡൻ്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഐ നേതാവ് ഡി രാജയുടെ മകള്‍ അപരാജിത ഡി രാജയ്ക്ക് നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 416 വോട്ട് മാത്രമാണ് അപരാജിതയ്ക്ക് ലഭിച്ചത്.
United Left Alliance Beat ABVP To Win JNU Student Union Election
In a close fight, United Left candidate Geeta Kumari won the president's post by defeating Nidhi Tripathi of ABVP by 464 votes.