ബെംഗലൂരു: അസമയത്ത് പുറത്തിറങ്ങി നടക്കേണ്ട കാര്യം സ്ത്രീകൾക്ക് ഇല്ലെന്ന് മന്ത്രി. കർണാടക ആഭ്യന്തരമന്ത്രി ആർ രാമലിംഗ റെഡ്ഡിയാണ് ഇങ്ങനെ പറഞ്ഞത്. സ്ത്രീ സുരക്ഷയെ പറ്റി നിയമസഭയിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
അസമയത്തും രാത്രി ഒരുപാട് വൈകിയും ബെംഗലൂരു നഗരത്തിൻ്റെ തെരുവുകളിൽ ഇറങ്ങേണ്ട ഒരു കാര്യവും സ്ത്രീകൾക്കില്ല എന്നായിരുന്നു നിയമസഭയിൽ മന്ത്രിയുടെ പ്രസ്താവന. പ്രസ്താവനയെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളുടെ മുമ്പിൽ അദ്ദേഹം വിശദീകരണവും നൽകി.
സി സി ടി വി ഫൂട്ടേജ് പരിശോധിക്കുന്നതിനിടയിൽ രാത്രി വൈകിയും തെരുവിൽ കൂടി ഒരു സ്ത്രീ നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. അതുകാണ്ടാണ് പറഞ്ഞത്. രാത്രി വൈകിയും സ്ത്രീകൾക്ക് പുറത്തു പോകണമെങ്കിൽ ആരെയെങ്കിലും ഒപ്പം കൂട്ടണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.