രാജസ്ഥാനിൽ 10ൽ 7 പേർ കൈക്കൂലി കൊടുക്കുന്നു; കേരളത്തിൽ 10ൽ ഒരാളും
തങ്ങളുടെ ആവശ്യം നിറവേറ്റാൻ ഏറ്റവും കുറവ് കൈക്കൂലി കൊടുക്കേണ്ടി വരുന്നത് കേരളത്തിലാണ്. പത്തിൽ ഒരാൾ എന്ന തോതിൽ മാത്രമാണ് ഇവിടെ കൈക്കൂലി നിരക്ക്. അതേസമയം രാജസ്ഥാനിൽ പത്തിൽ ഏഴ്പേർക്കാണ് കൈക്കൂലി നൽകേണ്ടി വരുന്നത്. കേരളത്തിനു പുറമെ ഡൽഹി, ഹരിയാന, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൈക്കൂലി താരതമ്യേന കുറവാണ്. രാജസ്ഥാൻ, ബിഹാർ, യുപി, തെലങ്കാന, കർണാടക, തമിഴ്നാട്, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് കൈക്കൂലിയുടെ കണക്കിൽ മുന്നിലുള്ളത്.
കൂടുതൽ കൈക്കൂലി നടക്കുന്നത് ഈ ഡിപ്പാർട്മെന്‍റുകളിൽ
ഏറ്റവും കൂടുതൽ കൈക്കൂലി നടക്കുന്നത് ഭൂമി രജിസ്ട്രേഷനും സ്വത്ത് തട്ടിപ്പും സംബന്ധിച്ചാണ്. തൊട്ടു പിന്നിൽ പോലീസ് ഡിപ്പാർട്മെന്‍റാണെന്നും സർവേ പറയുന്നു. 26 ശതമാനമാണ് ഭൂമി രജിസ്ട്രേഷൻ വകുപ്പിൽ നടക്കുന്നത്. പോലീസിൽ 19 ശതമാനവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗതാഗത ഓഫീസുകളിലും 13 ശതമാനമാണ് അഴിമതി. ഇവയ്ക്ക് പിന്നിൽ നികുതി വകുപ്പും, വാട്ടർ ഡിപ്പാർട്മെന്‍റുമാണ്.
വിവിധ സംസ്ഥാനങ്ങളിലെ 'അഴിമതി' വകുപ്പ്
11 സംസ്ഥാനങ്ങളിലാണ് ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അഴിമതി കൂടുതലായി നടക്കുന്നത്. സ്വത്തു തർക്കവും ഇവിടങ്ങിൽ കൈക്കൂലിക്ക് പിന്നിലുണ്ട്. ആറ് സംസ്ഥാനങ്ങളിൽ പോലീസാണ് ഏറ്റവും കൈക്കൂലി വാങ്ങുന്ന വകുപ്പ്. തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന ഏക സംസ്ഥാനം മധ്യപ്രദേശാണ്.
ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരും നേരിട്ട് പണം വാങ്ങുന്നവർ
കൈക്കൂലി റിപ്പോർട്ട് ചെയ്യുന്നവയിൽ കൂടുതൽപേരും നേരിട്ട് പണം വാങ്ങുന്നവരാണ്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇതിന്‍റെ കണക്ക് കുറഞ്ഞ് വരികയാണ്. സമ്മാനങ്ങളോ മറ്റ് പ്രത്യുപകാരങ്ങളോ സ്വീകരിക്കുന്ന രീതിയിലേക്കാണ് ഉദ്യോഗസ്ഥർ മാറുന്നത്. നേരിട്ട് പണം വാങ്ങാതെ ഏജന്‍റുമാർ വഴി പണം സ്വീകരിക്കുന്നവരുടെയും എണ്ണം വർധിച്ചിട്ടുണ്ട്.
കൈക്കൂലി നൽകേണ്ടി വരുന്നത് എപ്പോൾ
64 ശതമാനം ആളുകൾ പറയുന്നത് തങ്ങളുടെ ആവശ്യം നിറവേറി എന്ന് ഉറപ്പ് വരുത്താനാണ് പണം നൽകേണ്ടി വരുന്നത് എന്നാണ്. 51 ശതമാനം ആളുകൾ ഒരു തവണയെങ്കിലും കൈക്കൂലി നൽകിയിട്ടുണ്ടെന്നും പറയുന്നു. സർവേയിൽ പങ്കെടുത്ത 61 ശതമാനം ആളുകളും പറയുന്നത് അഴിമതി വിവരം ഉദ്യോഗസ്ഥരെ അറിയിക്കാനുള്ള സംവിധാനങ്ങൾ തങ്ങളുടെ നഗരത്തിലോ സംസ്ഥാനത്തോ ഇല്ല എന്നാണ്.