ആപ്പ്ജില്ല

അയോധ്യ ഭീകരാക്രമണം: നാല് പ്രതികള്‍ക്ക് ജീവപര്യന്തം

2005 ജൂലൈ അഞ്ചിന് അയോധ്യ തർക്കഭൂമിയിൽ നടന്ന ആക്രമണത്തിൽ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Samayam Malayalam 18 Jun 2019, 7:14 pm
ലഖ്‍നൗ: അയോധ്യ ഭീകരാക്രമണക്കേസിൽ നാല് പ്രതികള്‍ക്ക് ജീവപര്യന്തം. അലഹബാദിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 40,000 രൂപ പിഴയും കോടതി ചുമത്തി. കേസിൽ ഒരാളെ വെറുതേ വിട്ടു. ഭീകരാക്രമണം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.
Samayam Malayalam Ayodhya terror attack


2005 ജൂലൈ അഞ്ചിനാണ് അതീവ സുരക്ഷയുള്ള അയോധ്യ തര്‍ക്കഭൂമിയിൽ ആക്രമണം നടന്നത്. താൽക്കാലിക ക്ഷേത്രത്തിന് നേരെയാണ് വേഷം മാറിയെത്തിയ ഭീകരവാദികള്‍ ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അഞ്ച് ജെയ്ഷെ ഭീകരവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതോടൊപ്പം അഞ്ച് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിൽ നിന്നും ജമ്മു കശ്മീരിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇര്‍ഫാൻ, ആഷിഖ് ഇക്ബാൽ, ഷക്കീൽ അഹമ്മദ്, മുഹമ്മദ് നസീം, മുഹമ്മദ് അസീസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നിലവിൽ അലഹബാദിലെ നൈനി ജയിലിലാണ്. ഗൂഢാലോചന, ഭീകരാക്രമണത്തിന് സഹായം നൽകുക എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. മുഹമ്മദ് അസീസിനെയാണ് കോടതി വെറുതേ വിട്ടത്.

നേരത്തെ ഫൈസാബാദ് കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും പ്രതികള്‍ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരാകാത്ത സാഹചര്യത്തിൽ അലഹബാദിലേക്ക് കേസ് മാറ്റുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്