മുംബൈ: മകളുടെ പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകൻ അറസ്റ്റിൽ. 2014 ൽ ഭാര്യ മരിച്ചതിനെ തുടർന്ന് 2015ലാണ് 15 വയസ് പ്രായമുള്ള പെൺകുട്ടിയെ ഇയാൾ വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ രോഗാവസ്ഥ ചൂണ്ടിക്കാണിച്ച് മുത്തശ്ശിയാണ് പെൺകുട്ടിയെ വിവാഹത്തിന് നിർബന്ധിച്ചത്.
പോക്സോ നിയമം അനുസരിച്ചാണ് ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകനായ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 15 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിനും തുടർച്ചയായി പെൺകുട്ടിയെ ബലാൽസംഗം ചെയ്തതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ പ്രത്യേക കോടതി വ്യാഴാഴ്ച ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഡിസംബർ 13നാണ് പതിനേഴുകാരിയായ പെൺകുട്ടി പരാതി നൽകിയത്. മുത്തച്ഛൻ്റെയും മുത്തശ്ശിയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് പെൺകുട്ടിക്ക് ഇയാളെ വിവാഹം കഴിക്കേണ്ടി വന്നത്. വിവാഹത്തിന് സമ്മതിക്കാതിരുന്ന പെൺകുട്ടിയെ അമ്മയുടെ രോഗാവസ്ഥ ചൂണ്ടിക്കാണിച്ച് വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നു.
അമ്മയുടെ കാലം കഴിഞ്ഞാൽ ആരും ഉണ്ടാകില്ലെന്ന് പറഞ്ഞാണ് വിവാഹത്തിന് നിർബന്ധിച്ചത്. കുട്ടി പഠനം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനൊന്നും അനുവദിക്കാതെ 2015 ഏപ്രിലിൽ 40 ഓളം ബന്ധുക്കളുടെ സാന്നിധ്യത്തിൽ വെച്ചാണ് വിവാഹം നടത്തിയത്.