ന്യൂഡൽഹി: വെടിയുണ്ടകളുമായി ഡൽഹി എയർപോർട്ടിലെത്തിയ ബ്രിട്ടീഷ് പൗരൻ പിടിയിലായി. അഞ്ച് വെടിയുണ്ടകളുമായി മൂന്നാം ടെർമിനലിലാണ് അശ്വനി ത്യാഗി എന്നയാൾ പിടിയിലായതെന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നാണ് ത്യാഗിയുടെ ബാഗിലെ ബുള്ളറ്റുകൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെടുക്കുന്നത്. ബാഗിന്‍റെ എക്സ്-റേ പരിശോധനയിലാണ് ബുള്ളറ്റുകൾ കണ്ടെത്തിയത്. ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു ഇയാളെന്നാണ് റിപ്പോർട്ടുകൾ.
യുകെ പാസ്പോർട്ട് ഉള്ള വ്യക്തിയാണ് അശ്വനി ത്യാഗിയെന്നും വെടിയുണ്ടകൾ കൈവശം വെച്ചതിന് ഡൽഹി പൊലീസ് ഇയാൾക്കെതിരെ ആയുധ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യൻ എവിയേഷൻ നിബന്ധനകൾപ്രകാരം ടെർമിനൽ പരിസരത്തും വിമാനത്താവളത്തിലും ആയുധങ്ങൾ അനുവദനീയമല്ല. ഇത് തെറ്റിച്ചതിനെത്തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.