ആപ്പ്ജില്ല

'എന്‍റെ അച്ഛനെ അവര്‍ കൊന്നതാണ്' പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല; തലമൊട്ടയടിച്ച് യുവതിയുടെ പ്രതിഷേധം

പിതാവിന്‍റെ ഘാതകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ ദിവസവും തല ഷേവ് ചെയ്യുമെന്ന് യുവതി. പരാതി നല്‍കിയിട്ടും നടപടി ഇല്ലാതായതോടെയാണ് തല മൊട്ടയടിച്ച് പ്രതിഷേധിക്കാന്‍ ആരംഭിച്ചത്.

Samayam Malayalam 16 Sept 2019, 4:43 pm
ജാന്‍സി: അച്ഛന്‍റെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തലമൊട്ടയടിച്ച് യുവതിയുടെ പ്രതിഷേധം. ഉത്തര്‍പ്രദേശിലെ ജാന്‍സി ജില്ലയിലാണ് സംഭവം. അച്ഛന്‍റെ മരണം കൊലപാതകമാണെന്നും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതിനെത്തുടര്‍ന്നാണ് യുവതി തലമൊട്ടയടിച്ചത്. അച്ഛന്‍റെ ഘാതകരെ പിടികൂടുന്നതുവരെ എല്ലാ ദിവസവും തല ഷേവ് ചെയ്യുമെന്നും മുടി വളര്‍ത്തില്ലെന്നുമാണ് യുവതി പറയുന്നത്.
Samayam Malayalam New Project (8)


'പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ന്യൂനപക്ഷ കമ്മിഷനും നീതിയാവശ്യപ്പെട്ട് ഞാന്‍ പരാതി നല്‍കിയിരുന്നു' യുവതി പറ‍‍ഞ്ഞു. ഒരുമാസം മുന്നേയായിരുന്നു യുവതിയുടെ പിതാവ് മരിക്കുന്നത്. സ്വത്തു തര്‍ക്കത്തിന്‍റെ പേരില്‍ അച്ഛനെ അയല്‍ക്കാര്‍ കൊല്ലുകയും ടെറസില്‍ നിന്ന് താഴെയിടുകയുമായിരുന്നെന്നാണ് യുവതി ആരോപിക്കുന്നത്.

യുവതിയുടെ അയല്‍ക്കാരായ വിരേന്ദ്ര കുമാര്‍, രാജീവ് കുമാര്‍ എന്നിവരാണ് സംഭവത്തിനു പിന്നലെന്നാണ് ഇവരുടെ ആരോപണം. എഫ്ഐആറില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. അവരെന്‍റെ അച്ഛനെ കൊന്ന ശേഷം ടെറസില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും യുവതി ആരോപിക്കുന്നു.

കേസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്നും ജാന്‍സി പൊലീസ് സീനിയര്‍ സൂപ്രണ്ട് ഓം പ്രകാശ് സിങ് വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ തല ഷേവ് ചെയ്യുന്നത് തുടരുമെന്നാണ് യുവതി പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്