ആപ്പ്ജില്ല

'62കാരിയെ ഉപദ്രവിച്ചു, വാതിൽപ്പടിയിൽ മൂത്രമൊഴിച്ചു'; എബിവിപി നേതാവ് ഇനി എയിംസ് ബോർഡംഗം

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വാതിലിനു മുന്നിൽ മൂത്രമൊഴിക്കുകയും സര്‍ജിക്കൽ മാസ്ക് വലിച്ചെറിയുകയും ചെയ്ത എബിവിപി നേതാവിനെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നായിരുന്നു ആരോപണം.

Samayam Malayalam 28 Oct 2020, 5:28 pm
മധുര: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ അധിക്ഷേപിക്കുകയും വീടിനു മുന്നിൽ മൂത്രമൊഴിക്കുകയും ചെയ്ത കേസിലെ പ്രതിയായ എബിവിപി നേതാവിന് എയിംസ് ബോര്‍ഡംഗമായി നിയമനം. എബിവിപി ദേശീയ അധ്യക്ഷനായ ഡിആര്‍ സുബ്ബയ്യ ഷൺമുഖത്തിനെയാണ് തമിഴ്നാട്ടിലെ മധുരയിലെ തോപ്പൂര്‍ എയിംസ് പ്രോജക്ടിൽ ബോര്‍ഡംഗമായി നിയമിച്ചത്. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട്ടിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.
Samayam Malayalam abvp leader madurai
ആരോപണം നേരിടുന്ന എബിവിപി ദേശീയ അധ്യക്ഷൻ സുബ്ബയ്യ ഷൺമുഖം Photo:Agencies


ജൂലൈയിലാണ് ഒറ്റയ്ക്ക് താമസിക്കുന്ന 62കാരിയെ ഉപദ്രവിച്ചെന്ന് സുബ്ബയ്യയ്ക്കെതിരെ ആരോപണം ഉയരുന്നത്. ഒരേ കെട്ടിടത്തിൽ താമസിക്കുന്ന സ്ത്രീയായിരുന്നു പരാതിക്കാരി. തന്നെ ഉപദ്രവിച്ചെന്നും വാതിൽപ്പടിയിൽ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്ക് വാതിലിനു മുന്നിൽ ഉപേക്ഷിച്ചെന്നുമായിരുന്നു പരാതി. തന്‍റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിങ് ലോട്ട് ഉപയോഗിക്കുന്നതിനു പണം നല്‍കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടതിനു പിന്നാലെ ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഈ സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: ട്രാക്ക് ചെയ്യാൻ ആരോഗ്യസേതു ആപ്പ് ഉണ്ടാക്കിയതാര്? കേന്ദ്രസര്‍ക്കാരിന് 'ഒരു വിവരവുമില്ല'

എന്നാൽ പോലീസ് അതിക്രമത്തിന് ഇരയായ സ്ത്രീയെ സഹായിക്കുന്നില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവും സ്റ്റാൻഡപ് കൊമേഡിയനുമായ ബാലാജി വിജയരാഘവൻ രംഗത്തു വന്നതിനു പിന്നാലെ സംഭവം ദേശീയതലത്തിൽ ശ്രദ്ധനേടുകയായിരുന്നു. എബിവിപി നേതാവ് വാതിൽപ്പടിയിൽ മൂത്രമൊഴിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളടക്കം 62കാരി നല്‍കിയ പരാതി ആടമ്പാക്കം പോലീസ് സ്റ്റേഷനിലാണ് ഫയൽ ചെയ്തിരിക്കുന്നത്.

Also Read: രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക്; പുതിയ അറിയിപ്പുമായി ഡിജിസിഎ, പ്രത്യേക റൂട്ടുകൾക്ക് നിയന്ത്രണമില്ല

അതേസമയം, സ്ത്രീയുടെ കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിസിടിവി ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു എബിവിപി നേതാവിൻ്റെ വാദം. എന്നാൽ പരിണിതഫലങ്ങള്‍ 'ഭയാനക'മായിരിക്കുമെന്ന് കണ്ട് സ്ത്രീ പരാതി പിൻവലിച്ചതായി പിന്നീട് ബാലാജി വിജയരാഘവൻ അറിയിച്ചിരുന്നു.

അതേസമയം, കുറ്റാരോപിതനായ എബിവിപി നേതാവിനെ ബോര്‍ഡംഗമായി നിയമിച്ചതിനെതിരെ ഡിഎംകെ നേതാക്കളടക്കം രംഗത്തു വന്നിട്ടുണ്ട്. മാന്യതയില്ലാത്ത പെരുമാറ്റത്തിനുള്ള അംഗീകാരമാണോ ഇതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ചോദ്യം. നിയമനം സ്ത്രീകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അപമാനകരമാണെന്ന് കോൺഗ്രസ് എംപി ജ്യോതിമണി പ്രതികരിച്ചു. സുബ്ബയ്യയെ സമിതിയിൽ നിന്ന് നീക്കം ചെയ്യണമെന്നും കോൺഗ്രസ് നേതാക്കള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം, വിസികെ നേതാക്കളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്