റാഞ്ചി: റാഞ്ചി വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ എയർ ഏഷ്യ വിമാനത്തിൽ പക്ഷിയിടിച്ചു. റാഞ്ചിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർഏഷ്യ ഐ5-632 വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഇതേത്തുടർന്ന് വിമാനം തിരിച്ചിറക്കി. കേരളത്തിൽ വിമാനാപകടമുണ്ടായി തൊട്ടടുത്ത ദിവസമാണ് റാഞ്ചി വിമാനത്താവളത്തിൽ നിന്നും അപകടവാർത്ത പുറത്ത് വരുന്നത്.
ഇന്ന് രാവിലെ 11.50 ഓടെയാണ് റാഞ്ചി വിമാനത്താവളത്തിൽ സംഭവമുണ്ടായത്. 'എയർഏഷ്യ ഇന്ത്യയുടെ വിടി-എച്ച്കെജി റാഞ്ചിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന i5-632 വിമാനം രാവിലെ 11.50 ന് പുറപ്പെടുന്ന സമയത്ത് പക്ഷിയിൽ ഇടിക്കുകയായിരുന്നു' എയർലൈൻ വക്താവ് വ്യക്തമാക്കി.
Also Read: ക്യാപ്റ്റൻ സാഠേയുടെ വിയോഗം അമ്മയുടെ പിറന്നാളിന് സര്‍പ്രൈസ് സന്ദര്‍ശനം ആസൂത്രണം ചെയ്തിരിക്കെ
പക്ഷിയിടിച്ചതിനെത്തുടർന്ന് ഉടൻ തന്നെ പൈലറ്റ് ടേക്ക് ഓഫ് നിർത്തിവെക്കുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയർ ഏഷ്യ വക്താവ് പ്രതികരിച്ചു. വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണെന്നും എയർ ഏഷ്യ പ്രതികരിച്ചു. റാഞ്ചിയിൽ നിന്ന് മുംബൈയിലേക്ക് യാത്രക്കാരെ എത്തിക്കാൻ ബദൽ സംവിധാനം ഒരുക്കിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കരിപ്പൂരില്‍ വിമാനാപകടത്തിൽ 18 പേരാണ് മരിച്ചത്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 190 പേരില്‍ 184 പേർ യാത്രക്കാരും 6 പേര് ക്രൂ അംഗങ്ങളുമായിരുന്നു. മരിച്ച 18 പേരില്‍ 14 പേര് മുതിര്‍ന്നവരും നാല് കുട്ടികളുമാണ്.