ആപ്പ്ജില്ല

കൊവിഡ് 19 ഭീതിയ്ക്കിടയിലും തിരക്കൊഴിയാതെ ഷഹീൻ ബാഗ്; ഡൽഹിയിൽ തടിച്ചു കൂടി പ്രതിഷേധക്കാർ

രാജ്യത്ത് കൊവിഡ‍് 19 ബാധയെച്ചൊല്ലിയുള്ള ആശങ്കയ്ക്കിടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും ഷഹീൻ ബാഗിലെ പൗരത്വ ഭേദഗതി വിരുദ്ധ സമരം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്

Samayam Malayalam 15 Mar 2020, 5:48 pm

ഹൈലൈറ്റ്:

  • ആളുകള്‍ ഒത്തു ചേരുന്നത് വിലക്കി ഡൽഹി സര്‍ക്കാര്‍
  • സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഷഹീൻബാഗ് പ്രതിഷേധക്കാര്‍
  • കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം മൂന്നു മാസം പിന്നിട്ടു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam വൈറസിനും തോൽപ്പിക്കാനാവാത്ത പ്രതിഷേധം
വൈറസിനും തോൽപ്പിക്കാനാവാത്ത പ്രതിഷേധം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ഭീതി തുടരുകയും വൈറസ് ബാധയെ പ്രതിരോധിക്കാൻ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കനത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയും തിരക്കൊഴിയാതെ ഷഹീൻ ബാഗ്. പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ തുടരുന്ന കനത്ത പ്രതിഷേധം കൊറോണ വൈറസ് ആശങ്കയ്ക്കിടയിലും തുടരുകയാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ 90 ദിവസമായി കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ നടപടികള്‍ക്കെതിരെ പ്രതിഷേധം തുടരുകയാണ്. കൊവിഡ് 19 രാജ്യത്ത് പടരുന്നതിനിടെ ആവശ്യമായ മുൻകരുതൽ സ്വീകരിച്ച ശേഷമാണ് പ്രതിഷേധം തുടരുന്നതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാൽ 200 പേരിൽ കൂടുതൽ പേര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ക്കും പരിപാടികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതിനു ശേഷമാണ് ഷഹീൻബാഗിലെ കേന്ദ്രവിരുദ്ധ പ്രക്ഷോഭം തുടരുന്നതെന്നതാണ് ശ്രദ്ധേയം. ഇതിനു പുറമെ ജനക്കൂട്ടങ്ങളിൽ നിന്ന് അകലം പാലിക്കാനും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദ്ദേശിച്ചിരുന്നു. തലസ്ഥാനത്ത് നടക്കാിനുള്ള ഐപിഎൽ ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് പരിപാടികളെ വരെ കൊറോണ വൈറസ് ബാധിച്ചിരുന്നു. എന്നാൽ ഷഹീൻബാഗിലെ പ്രതിഷേധക്കാരെ നീക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്‍റെ ചുമതലയാണെന്നാണ് മനീഷ് സിസോദിയ പ്രതികരിച്ചത്.

Also Read: ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം 100 കടന്നു; അതീവജാഗ്രതയിൽ രാജ്യം

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രതിഷേധത്തിന് എത്തരുതെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നാണ് പ്രതിഷേധക്കാര്‍ മാധ്യമങ്ങളോടു പറയുന്നത്. പലരും മാസ്ക് ധരിച്ചാണ് പ്രതിഷേധത്തിന് എത്തിയിട്ടുള്ളത്. കൊറോണ വൈറസിനെക്കാള്‍ വലിയ പ്രശ്നമാണ് പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും എന്നാണ് ചിലര്‍ പറയുന്നത്. ഷഹീൻ ബാഗിൽ ആളുകള്‍ക്ക് പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവും ചിലര്‍ ഉയര്‍ത്തി.

നിലവിൽ ഡൽഹിയിൽ ഏഴു പേര്‍ക്കാണ് ഡൽഹിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഒരാള്‍ മരണപ്പെട്ടു. അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാള്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായാണ് വിവരം. മയൂര്‍ വിഹാര്‍ ഫേസ് ടു സ്വദേശിയായ ഇയാള്‍ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ആളാണ്. രോഗികളുടെ എണ്ണത്തിൽ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് തലസ്ഥാനത്ത് വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക വിലക്കേര്‍പ്പെടുത്തിയത്.

Also Read: മധ്യപ്രദേശ് സർക്കാരിനെ 'കൊറോണ സംരക്ഷിക്കുമോ'; നടക്കാൻ പോകുന്നത് ഈ കാര്യങ്ങളോ ?

സംസ്ഥാനത്തെ എല്ലാ സിനിമാ തീയേറ്ററുകളും സ്കളുകളും കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. കൂടാതെ സ്പോര്‍ട്സ് പരിപാടികള്‍, സെമിനാറുകള്‍, കോൺഫറൻസുകള്‍ തുടങ്ങി 200 പേരിൽ അധികം സംബന്ധിക്കുന്ന എല്ലാ പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതു ലംഘിച്ചും ആളുകള്‍ ഒത്തു കൂടുന്നുണ്ടെന്നും ഇവരോട് അഭ്യര്‍ഥിക്കാൻ മാത്രമേ സാധിക്കൂ എന്നും ഡൽഹി ഉപമുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ഇതുവരെ 107 പേര്‍ക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ പതിനേഴുപേര്‍ വിദേശികളാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്