ആപ്പ്ജില്ല

'യോഗിയ്ക്ക് തുടരാൻ ധാര്‍മികമായി അവകാശമില്ല'; ഹാഥ്രസ് യുവതിയുടെ വീട് സന്ദര്‍ശിക്കാൻ രാഹുലും പ്രിയങ്കയും

ഹാഥ്രസിൽ നടന്ന ക്രൂരപീഡനത്തിൻ്റെയും കൊലപാതകത്തിൻ്റെയും സാഹചര്യത്തിൽ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കള്‍ ഹത്രാസിൽ എത്തുന്നത്.

Samayam Malayalam 1 Oct 2020, 12:46 pm
ന്യൂഡൽഹി: ഹാഥ്രസിൽ ക്രൂരപീഡനത്തിനിരയായ യുവതി മരിച്ച സംഭവത്തിൽ യുപി സര്‍ക്കാരിനെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ യുവതിയുടെ ബന്ധുക്കളെ വീട്ടിലെത്തി സന്ദര്‍ശിക്കാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പീഡനത്തിനിരയായി മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കളുടെ എതിര്‍പ്പ് വകവെക്കാതെ പോലീസ് അര്‍ധരാത്രിയിൽ സംസ്കരിച്ചത് വിവാദമാകുന്നതിനിടെയിലാണ് രാഹുലിൻ്റെയും പ്രിയങ്കയുടെയും സന്ദര്‍ശനം.
Samayam Malayalam Rahul Priyanka
പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി


ഡൽഹി സഫ്ദര്‍ജങ് ആശുപത്രിയിൽ വെച്ച് ചൊവ്വാഴ്ചയാണ് 20കാരിയായ യുവതി മരണത്തിനു കീഴടങ്ങിയത്. പീഡനത്തിനിരയായ യുവതിയുടെ ശരീരത്തിൽ പലയിടത്തും അസ്ഥികള്‍ ഒടിഞ്ഞിരുന്നു. ശരീരം ഭാഗികമായി തളരുകയും കഴുത്തിലേറ്റ പരിക്ക് മൂലം ശ്വാസതടസ്സം നേരിടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 14ന് നടന്ന പീ‍ഡനത്തിനു ശേഷം അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയായിരുന്നു യുവതി. യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച നാല് ഉയര്‍ന്ന ജാതിയിൽപ്പെട്ട യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: കേരളത്തിൽ കൊവിഡ് ബാധ 'രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തോതിൽ'; പരിശോധന കുറവെന്ന് ഐഎംഎ

അതേസമയം, യുവതിയുടെ മരണശേഷം ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് മൃതദേഹം തിരക്കിട്ട് സംസ്കരിച്ച പോലീസ് നടപടിയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യുവതിയെ അവസാനമായി കാണാനായി മൃതദേഹം വീട്ടിലെത്തിക്കണമെന്നും സംസ്കാരം രാവിലത്തേയ്ക്ക് മാറ്റണമെന്നുമുള്ള ആവശ്യങ്ങള്‍ തള്ളിയ പോലീസ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഗ്രാമത്തിലെ ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. പലയിടത്തും വെച്ച് നാട്ടുകാര്‍ ആംബുലൻസ് തടഞ്ഞെങ്കിലും പോലീസ് സംഘം പ്രതിഷേധക്കാരെ തള്ളിമാറ്റി മുന്നോട്ടു നീങ്ങുകയായിരുന്നു. തങ്ങളെ പൂട്ടിയിട്ട ശേഷമാണ് പോലീസ് മൃതദേഹം സംസ്കരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

Also Read: കോടികളുടെ ഭൂസ്വത്തിന് ഉടമ; ശ്രീകുമാറിനെ തകര്‍ത്തത് ഉപകരാറുകാരന്റെ ചതി; 3 കോടിയില്‍ തുടങ്ങിയ തിരിച്ചടി

തങ്ങള്‍ ദളിതരായതുകൊണ്ട് പോലീസ് പരാതി സ്വീകരിക്കുന്നത് വൈകിപ്പിച്ചെന്നും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നുമാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. പോലീസ് തിരക്കിട്ട് മൃതദേഹം സംസ്കരിച്ചത് കേസിലെ വീഴ്ച മറയ്ക്കാനാണെന്നാണ് ആരോപണം.

"ദളിതരെ അടിച്ചമര്‍ത്തുകയും സമൂഹത്തിൽ അവരുടെ "സ്ഥാനം" മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന യുപി സര്‍ക്കാരിൻ്റെ നടപടികള്‍ നാണക്കേടാണ്. ഈ വെറുപ്പിൻ്റെ ചിന്തയോടാണ് ഞങ്ങളുടെ പോരാട്ടം." രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയായി തുടരാനുള്ള "ധാര്‍മിക അവകാശമില്ലെന്ന്" പ്രിയങ്ക ഗാന്ധിയും ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്