വെള്ളക്കെട്ടിൽ കുടുങ്ങി ബസ്
കടപ്പ ജില്ലയിൽ ശക്തമായ വെള്ളക്കെട്ടിൽ കുടുങ്ങി എപിഎസ്ആര്‍ടിസിയുടെ മൂന്ന് ബസുകളില്‍ നിന്നായി 30 പേര്‍ ഒഴുകിപ്പോയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിൽ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും കാണാതായ 18 പേര്‍ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയുമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിന്റെ വീഡിയോകളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
മൂന്ന് ബസുകള്‍ ഒഴുക്കിൽപെട്ടു
മൻഡപ്പള്ളി, അകേപാഡു, നന്ദലൂര്‍ ഗ്രാമങ്ങളില്‍ വച്ചാണ് ബസ്സുകള്‍ ഒഴുക്കിൽ പെട്ടത്. ചില യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും ബസുകളുടെ മുകളിൽ കയറി രക്ഷപെടുകയായിരുന്നു. ഇവരെ പിന്നീട്, പ്രദേശവാസികളാണ് രക്ഷപെടുത്തിയത്.
നന്ദലൂര്‍ ആര്‍ടിസി ബസിൽ നിന്നുമാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. രായവരം പ്രദേശത്ത് നിന്നും മൂന്ന് മൃതദേഹങ്ങളും ഗൂണ്‍ഡലൂരിൽ നിന്നും ഏഴ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്.
ബസ് പൂര്‍ണമായും ഒഴുക്കിൽപെട്ടു
അന്നമയ്യ ജലസേചന പദ്ധതിയിൽ നിന്ന് വൻതോതിൽ നീരൊഴുക്ക് ലഭിച്ചതിനെ തുടർന്ന് ചെയ്യേരു തോട് കരകവിഞ്ഞൊഴുകുകയും നന്ദല്ലൂർ, രാജംപേട്ട്, തുടങ്ങിയ പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഗുണ്ട്‌ലൂർ, ശേഷമാംബപുരം, മണ്ട്പള്ള എന്നിവയുൾപ്പെടെ നിരവധി ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിന് കാരണമാകുകയായിരുന്നു. ഇതോടെയാണ് ബസുകൾ കുടുങ്ങിയത്. രണ്ട് ബസുകൾ പാതി മുങ്ങുകയും രാജംപേട്ട്-നന്ദലൂർ റൂട്ടിൽ ഓടുന്ന ഒരു ബസ് പൂർണ്ണമായും വെള്ളത്തിനടിയിലാകുകയുമായിരുന്നു.
മഴ ശക്തം
പ്രദേശത്തുള്ള പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ഒറ്റപ്പെട്ടവരേയും കുടുങ്ങിക്കിടക്കുന്നവരേയും രക്ഷിക്കാൻ ഹെലികോപ്റ്റര്‍ സര്‍വീസുകളും രംഗത്തുണ്ട്. പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളും വാഹനങ്ങളുമെല്ലാം കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ ഒഴുക്കിൽപെട്ടിട്ടണ്ട്.