ആപ്പ്ജില്ല

അവ്‍നി കൊന്നത് 13 പേരെ; നരഭോജി കടുവയുടെ ഓർമദിനത്തിൽ പ്രാർത്ഥന നടത്തി മൃഗസ്നേഹികൾ

അവ്‍നിയെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികൾ കഴിഞ്ഞ വർഷം ഒപ്പുശേഖരണം നടത്തിയിരുന്നു.ഇന്ത്യയിലും വിദേശത്തുമായാണ് പ്രാർത്ഥന സംഘടിപ്പിക്കുന്നത്.

Samayam Malayalam 2 Nov 2019, 1:30 pm
മുംബൈ: നരഭോജി കടുവയെ ഒരു വർഷം മുൻപ് വെടിവെച്ച് കൊന്നവരെ ആദരിക്കാൻ ഗ്രാമവാസികൾ ഒരുങ്ങുമ്പോൾ രാജ്യത്തിനകത്തും പുറത്തും പ്രാർത്ഥന സംഘടിപ്പിക്കുകയാണ് മൃഗസ്നേഹികൾ. 2018 നവംബർ 2ന് പുലർച്ചെയാണ് മഹാരാഷ്ട്രയിലെ പന്തർക്കാവാഡയിൽ അവ്‍നി എന്ന പെൺകടുവയെ വെടിവെച്ച് കൊലപ്പെടുത്തിയത്.
Samayam Malayalam Tigress Avni


അവ്‍നിയെ പേടിച്ചാണ് വേദ്‍ശിയിലെയും സവര്‍കേദയിലെയും ഗ്രാമവാസികൾ കഴിഞ്ഞിരുന്നത്. 13 പേരെ കൊലപ്പെടുത്തിയ അവ്‍നിയെ കൊല്ലണമെന്ന ഗ്രാമവാസികളുടെ അപേക്ഷയെ തുടർന്നാണ് സർക്കാർ അനുകൂല നടപടി സ്വീകരിച്ചത്. ഷാർപ്പ് ഷൂട്ടർ ഷഫാത്ത് അലി ഖാന്‍ മകൻ അസ്‍ഗർ അലി ഖാന്‍ എന്നിവർ ചേർന്നാണ് അവ്‍നിയെ വെടിവെച്ച് കൊന്നത്. ഷഫാത്ത് അലിയെയും അസ്‍ഗർ അലിയെയും ആദരിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചതിനിടെയാണ് അവ്‍നിക്കായി പ്രാർത്ഥനകൾ നടത്താൻ മൃഗസ്നേഹികൾ തീരുമാനിച്ചത്.

അവ്‍നി അനുസ്‌മരണം രാജ്യത്തിനകത്തും പുറത്തും നടത്താനാണ് മൃഗ സ്നേഹികളുടെ സംഘടന തീരുമാനിച്ചിരിക്കുന്നതെന്ന് മൃഗസംരക്ഷണ പ്രവർത്തകനായ ജെറൈല്‍ ബനൈത് പറഞ്ഞു. നാഗ്പൂര്‍,മുംബൈ,പുനെ,ഡല്‍ഹി,ചെന്നൈ,ബെംഗളൂരു,ബിലാസ്പുര്‍,ഗോവ,സില്‍ച്ചാര്‍ തുടങ്ങിയ സ്ഥലങ്ങളിലും വിദേശരാജ്യങ്ങളായ ഫ്രാന്‍സ്,യു.എസ്.എ എന്നിവിടങ്ങളിലും മൃഗസ്നേഹികൾ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

നരഭോജിയായ അവ്‍നിയെ കൊല്ലാൻ വനം വകുപ്പ് ഉത്തരവിട്ടപ്പോൾ അതിനെതിരെ മൃഗസ്നേഹികൾ രംഗത്ത് വന്നിരുന്നു. മൃഗസ്നേഹികൾ ഇതിനെതിരെ രാജ്യത്തിനകത്തും പുറത്തും ഒപ്പ് ശേഖരണം നടത്തിയിരുന്നു. എന്നാൽ, പിന്നീട് സുപ്രീം കോടതിയും നരഭോജി കടുവയെ കൊല്ലണമെന്ന് ഉത്തരവിട്ടതോടെയാണ് വൻ സജ്ജീകരണങ്ങളോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ അവ്‍നിയെ വെടിവെച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്