ന്യൂഡൽഹി: പ്രശസ്തമായ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ വീണ്ടും വിവാദം. ബിരിയാണി ഉണ്ടാക്കിയതിന് സർവ്വകലാശാലയിലെ നാലു വിദ്യാർത്ഥികൾക്ക് അധികൃതർ പിഴ ചുമത്തി. ആറായിരം രൂപ മുതൽ പതിനായിരം രൂപ വരെ പിഴ അടയ്ക്കാനാണ് സർവ്വകലാശാല വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സർവ്വകലാശാലയിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിനടുത്ത് ആണ് ബിരിയാണി ഉണ്ടാക്കിയത്. ജൂൺ 27ന് ബിരിയാണി ഉണ്ടാക്കിയതിന് ആണ് പിഴ. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് പിഴ ഈടാക്കിയിട്ടുള്ളത്.
അതേസമയം, വിദ്യാർത്ഥികൾ പാചകം ചെയ്തത് ബീഫ് ബിരിയാണിയാണെന്ന് എ ബി വി പി ആരോപിച്ചു. അതേസമയം, വിദ്യാർത്ഥികൾക്ക് നൽകിയ നോട്ടീസിൽ ബിരിയാണി എന്ന് മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ.
പിഴ അടയ്ക്കാൻ പത്തു ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ചേപ്പൽ ശെർപ്പ, അമീർ മാലിക്ക്, മനീഷ് കുമാർ എന്നീ വിദ്യാർത്ഥികൾക്ക് 6000 രൂപ വീതവും ജെ എൻ യു സ്റ്റുഡൻ്റ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി സത് രൂപ ചക്രവർത്തിക്ക് 10000 രൂപയുമാണ് പിഴ.
വൈസ് ചാൻസലർക്ക് എരിരെയുള്ള പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകിയതിനും മുദ്രാവാക്യം വിളിച്ചതും കൂടി ചേർത്താണ് സത് രൂപ ചക്രവർത്തിക്ക് പതിനായിരം രൂപ പിഴയിട്ടത്.
Another controversy hits JNU
Another controversy hits JNU, this time over cooking and eating biryani