ആപ്പ്ജില്ല

കാർഷിക നിയമ ഭേദഗതി സ്റ്റേ ചെയ്ത് സുപ്രീം കോടതി; പ്രശ്നം പഠിക്കാൻ നാലംഗ സമിതി

നാലംഗ വിദഗ്ധ സമിതി കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കുമെന്നും അതുവരെ തത്കാലത്തേയ്ക്ക് നിയമങ്ങള്‍ വിലക്കുകയാണെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

Samayam Malayalam 12 Jan 2021, 2:02 pm
ന്യൂഡൽഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. കര്‍ഷകരുടെ പ്രശ്നങ്ങളും നിലപാടുകളും പഠിക്കാനായി ഒരു സമിതിയെ നിയമിക്കുമെന്നും അതുവരെ കാര്‍ഷിക നിയമഭേദഗതികള്‍ സ്റ്റേ ചെയ്യുകയാണെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കര്‍ഷകര്‍ക്ക് സമരം തുടരുന്നതിൽ പ്രശ്നമില്ലെന്നും കോടതി വ്യക്തമാക്കി.
Samayam Malayalam supreme-court
പ്രശ്നം പഠിക്കാൻ നാലംഗ സമിതി Photo: NBT


കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാനായി നാലംഗ ജുഡീഷ്യൽ സമിതിയാണ് സുപ്രീം കോടതി നിയോഗിച്ചത്. എസ് എസ് മൻ, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനിൽ ധന്വന്ത് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ വിശദമായി പഠിക്കുന്നത് കാര്‍ഷിക മേഖലയിലെ വിദഗ്ധരും സംഘടനകളുടെ പ്രതിനിധികളും അടങ്ങിയ സമിതിയായിരിക്കും.

അപൂര്‍വമായി മാത്രമാണ് പാര്‍ലമെന്‍റ് പാസാക്കിയ നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുന്നത്. കാര്‍ഷിക നിയമങ്ങളിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നും നിയമങ്ങള്‍ നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സര്‍ക്കാര്‍ പിന്നോട്ടു പോയില്ലെങ്കിൽ നിയമങ്ങള്‍ സ്റ്റേ ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

Also Read: LIVE: കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീം കോടതി, ഏറ്റവും പുതിയ വാർത്തകൾ

അതേസമയം, കര്‍ഷകസമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. വൃദ്ധരും സ്ത്രീകളും അടക്കമുള്ളവര്‍ സമരത്തിൽ നിന്ന് പിന്മാറുമെന്നും സംഘടനകള്‍ വ്യക്തമാക്കി. സമരവേദി രാംലീല മൈതാനിയിലേയ്ക്ക് മാറ്റാൻ അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കോടതി നടപടികളുടെ പശ്ചാത്തലത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് കെ വി ബിജു വ്യക്തമാക്കി. നിയമം സര്‍ക്കാര്‍ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്.

Also Read: 75 ശതമാനം സിറ്റിംഗ് എംഎൽഎമാരെ മാറ്റിനിർത്താൻ സിപിഐ? ചർച്ചകൾ മുറുകുന്നു, സാധ്യതകൾ ഇങ്ങനെ!

കാര്‍ഷിക നിയമങ്ങള്‍ നിയമപരമായ പ്രശ്നമല്ലെന്നും നയപരമായ പ്രശ്നമാണെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് വിദഗ്ധ സമിതിയുമായി സഹകരിക്കാത്തതെന്ന് കെ വി ബിജു ഏഷ്യാനെറ്റ് ന്യൂസിനോടു വിശദീകരിച്ചു. നിയമങ്ങള്‍ പിൻവലിക്കില്ലെന്ന് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിൽ കോടതി സ്റ്റേ ചെയ്തിട്ടും കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്