ആപ്പ്ജില്ല

അർണബ് ഗോസ്വാമിക്ക് ജാമ്യം; സുപ്രീംകോടതിയുടെ പരാമർശങ്ങൾ ഇങ്ങനെ, മറ്റ് രണ്ട് പ്രതികളെയും വിട്ടയക്കും

അർണബിനെതിരായ ഈ കേസ് തീവ്രവാദ കേസല്ല. അതിനാൽ തന്നെ സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നാണ് ഹർജി പരിഗണിച്ച് കോടതി വ്യക്തമാക്കിയത്

Samayam Malayalam 11 Nov 2020, 11:52 pm
ന്യൂഡൽഹി: ഇൻ്റീരിയർ ഡിസൈനറുടെ ആത്മഹത്യക്കേസിൽ അറസ്‌റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് തെറ്റെന്ന് വ്യക്തമാക്കിയ കോടതി 50,000 രൂപ ജാമ്യത്തുകയായി കെട്ടവയ്ക്കാൻ കോടതി നിർദേശിച്ചു.
Samayam Malayalam അർണബ് ഗോസ്വാമി. Photo: PTI
അർണബ് ഗോസ്വാമി. Photo: PTI


ജസ്‌റ്റീസ് ഡിവൈ ചന്ദ്രചൂഡും ഇന്ദിരാബാനര്‍ജിയും അടങ്ങിയ ബെഞ്ചാണ് അർണബിൻ്റെ ഹർജിയിൽ വിധി പറഞ്ഞത്. പണം നല്‍കാനുണ്ടെന്ന കാരണത്തല്‍ ആത്മഹത്യാ പ്രേരണാക്കേസ് നിലനില്‍ക്കില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

സംസ്ഥാന സർക്കാരുകൾ വ്യക്തികളെ ലക്ഷ്യമിട്ടാൽ അവരുടെ വ്യക്തി സ്വാന്തന്ത്രം സംരക്ഷിക്കാൻ വിടെ സുപ്രീംകോടതിയുണ്ടെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ ഡിവൈ ചന്ദ്രചൂഡ് പരാമർശിച്ചു. അദ്ദേഹത്തിൻ്റെ ചാനൽ ചർച്ചകൾ കാണാറില്ല. ആശയങ്ങളിൽ വ്യത്യാസമുണ്ടാകാമെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇടപെട്ടില്ലെങ്കിൽ നമ്മൾ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങും" എന്ന് അദ്ദേഹം പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്‌തു.

അർണബിനെതിരായ ഈ കേസ് തീവ്രവാദ കേസല്ല. അതിനാൽ തന്നെ സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാൻ കഴിയില്ല. ഹൈക്കോടതി 56 പേജ് ദൈർഘ്യമുള്ള വിധിയാണ് എഴുതിയത്. എന്നാൽ കേസ് നിലനിൽക്കുമോ എന്ന പ്രാഥമികമായ കാര്യം പോലും എഴുതിയിട്ടില്ല. പണം നൽകാനുണ്ടെന്ന കാരണത്താൽ ഒരു വ്യക്തിക്കെതിരെ എങ്ങനെ ആത്മഹത്യാ പ്രേരണ കേസ് നിലനിൽക്കും. ഒരു പൗരനെയാണ് ജയിലിലേക്ക് അയച്ചത്. സർക്കാരുകൾ ഇത്തരം ആക്ഷേപങ്ങൾ അവണിച്ച് പ്രവർത്തിക്കണം. ഇത്തരം വാദങ്ങൾ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന് സർക്കാർ കരുതുന്നുണ്ടോ എന്നും കോടതി ചോദിച്ചു.

2018ൽ ഇൻ്റീരിയർ ഡിസൈനർ അൻവായ് നായിക്കും(53) അമ്മയും ആത്മഹത്യ ചെയ്‌ത കേസിലാണ് അർണബിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജാമ്യാപേക്ഷ രണ്ട് പ്രാവശ്യം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി വിചാരണ കോടതിയെ മറികടന്ന് ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യമിലെന്നും വിലയിരുത്തി. ജാമ്യത്തിനായി അദ്ദേഹത്തിന് സെഷൻസ് കോടതിയെ സമീപിക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനിടെയാണ് അർണബ് സുപ്രീംകോടതിയെ സമീപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്