ആപ്പ്ജില്ല

ഡൽഹിയിൽ ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ്റെ ജഡം ലഭിച്ചത് ഓടയിൽ നിന്ന്

കലാപം രൂക്ഷമായ ഡൽഹി ചാന്ദ്ബാഗിൽ നിന്ന് ശനിയാഴ്ച മുതൽ കാണാതായ ഉദ്യോഗസ്ഥന്‍റെ മൃതദേഹമാണ് കണ്ടെടുത്തത്. ഐബിയിൽ സെക്യൂരിറ്റി അസിസ്റ്റന്‍റായ അങ്കിത് ശര്‍മയാണ് മരിച്ചത്.

Samayam Malayalam 26 Feb 2020, 4:54 pm
ന്യൂഡൽഹി: കലാപത്തിൽ മുങ്ങിയ ഡൽഹിയിലെ ചാന്ദ്ബാഗിൽ കൊല്ലപ്പെട്ടത് ഒരു ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനും. ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ(26)യുടെ മൃതദേഹം ഒരു അഴുക്കുചാലിൽ നിന്നാണ് ലഭിച്ചത്. ഇന്‍റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്‍റായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ശനിയാഴ്ച ചിലര്‍ ആക്രമിച്ചതിനു പിന്നാലെ ഇയാളെ കാണാനില്ലായിരുന്നു.
Samayam Malayalam അങ്കിത് ശർമ
അങ്കിത് ശർമ


അങ്കിത് ശര്‍മയുടെ മരണത്തിൽ അനുശോചിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ അക്രമസംഭവങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും അക്രമികള്‍ കടകളും വാഹനങ്ങളും തീവെച്ചു നശിപ്പിച്ചു. മൗജ്പൂര്‍, ബ്രഹ്മപുരി, ചാന്ദ്ബാഗ് തുടങ്ങിയ മേഖലകളിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. കലാപം നാലാം ദിവസത്തേയ്ക്ക് കടന്നതോടെ മരണസംഖ്യ 23 ആയി ഉയര്‍ന്നിട്ടുണ്ട്. അക്രമസംഭവങ്ങളിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പലയിടത്തും ജനങ്ങള്‍ ചേരി തിരിഞ്ഞു ആക്രമണം നടത്തി.

കലാപമേഖലയിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണമുണ്ടായി. ചിലര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നബാധിത മേഖലകളിൽ നിന്ന് തങ്ങള്‍ ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.

ഡൽഹിയിൽ മരിച്ചവരിൽ ഒൻപതു പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടത് വെടിയേറ്റാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരാള്‍ പൊള്ളലേറ്റു മരിച്ചു. അഞ്ചു പേരാണ് കല്ലേറിൽ മരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ആറു പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം വിട്ടു നല്‍കിയിട്ടുണ്ട്.

Also Read: ഉത്തരമുണ്ടോ ഈ 6 ചോദ്യങ്ങൾക്ക്? അമിത് ഷാ രാജി വെക്കണമെന്ന് സോണിയ ഗാന്ധി

ജാഫ്രാബാദിലെ പൗരത്വ നിയമ വിരുദ്ധ സമരത്തിനെതിരെ ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കു പിന്നാലെയായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. വടക്കൻ ഡൽഹിയിൽ നാലിടത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിൽ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ‍ഡൽഹി ഹൈക്കോടതി വിദ്വേഷ പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. വിഷയത്തിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തെന്ന് കോടതി ഡൽഹി പോലീസിനോട് ചോദിച്ചു. കപിൽ മിശ്രയടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കാൻ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read: സമാധാനം പാലിക്കൂ... ഡല്‍ഹിയിൽ 21 ജീവനുകള്‍ നഷ്‍ടമായപ്പോള്‍ മോദിയുടെ പ്രതികരണം

കലാപത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നാണ് ആം ആദ്മി പാര്‍ട്ടിയും വാദിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്