രാജ്യതലസ്ഥാത്ത് നടന്ന കലാപങ്ങളിൽ വെള്ളിയാഴ്ച ഉച്ഛവരെ 42 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച സംഘർഷങ്ങളാണ് വൻ കലാപത്തിലേക്ക് നീങ്ങിയത്. പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചയാണ് അക്രമത്തെ ഇത്ര ഭീകരമായ അവസ്ഥയിലേക്ക് നയിച്ചതെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. ബിജെപി നേതാവ് കപിൽ മിശ്രയുടെ വർഗീയ പരാമർശമാണ് കലാപത്തിന് പിന്നിലെന്ന് വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ കേസ് ആദ്യം പരിഗണിച്ച ഡൽഹി കോടതി നേതാക്കൾക്കും പോലീസിനുമെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിലും നടപടികളൊന്നും ഉണ്ടായില്ല. സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനമുയരുമ്പോൾ ഇവർ ഉത്തരം നൽകേണ്ട ചില ചോദ്യങ്ങൾ ബാക്കിയാണ്.
എന്തുകൊണ്ട് മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ല?
മുന്നറിയിപ്പ് ലഭിച്ചിട്ടും അക്രമസംഭവങ്ങൾ തടയാൻ പോലീസ് എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ലെന്നതിന് ഡൽഹി പോലീസും ആഭ്യന്തര മന്ത്രാലയവും ഉത്തരം നൽകേണ്ടതുണ്ട്. ഇന്റലിജൻസ് ബ്യൂറോയിൽ നിന്നുള്ളപ്പെടെ മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്തുവന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സ്പെഷൽ ബ്രാഞ്ച് - രഹസ്യാന്വേഷണ വിഭാഗത്തിനും വയർലെസ് സന്ദശങ്ങൾ ലഭിച്ചിരുന്നെന്നും സമരക്കാറുൾപ്പെടെയുള്ള വിവിധയിടങ്ങളിൽ ഒത്തുകൂടുന്നുണ്ടെന്നത് സംബന്ധിച്ചും പോലീസിന് വിവരം ഉണ്ടായിട്ടും ഇത് തടയാൻ മുൻ കരുതൽ നടപടികൾ എന്ത് കൊണ്ട് സ്വീകരിച്ചില്ലെന്ന ചോദ്യം ബാക്കിയാണ്.
സാമുദായിക സംഘർഷം ഒഴിവാക്കാൻ പോലീസ് ഇടപെടാഞ്ഞതെന്ത്?
സിഎഎ വിരുദ്ധ സമരക്കാരും, നിയമത്തെ അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം സാമുദായിക സംഘർഷമായി മാറുമെന്ന് ഉറപ്പുണ്ടായിട്ടും ഇത് ഒഴിവാക്കാൻ പോലീസ് ഇടപെട്ടില്ലെന്നത് ഗുരുതരമായ കൃത്യവിലോപമാണ്. പള്ളികൾക്കും മറ്റും നേരെ ആക്രമണമുണ്ടാകുമെന്ന് അക്രമം തുടങ്ങിയപ്പോൾ തന്നെ ഏറെക്കുറെ വ്യക്തമായിരുന്നു. എന്നിട്ടും പോലീസോ അധികൃതരോ ഇവ ഒഴിവാക്കാൻ ഇടപെട്ടില്ലെന്നത് ശ്രദ്ധേയമാണ്.
വിദ്വേഷ പ്രസംഗം നടത്തുന്നവരെ കസ്റ്റഡിയിലെടുക്കാഞ്ഞത് എന്തുകൊണ്ട്?
വിദ്വേഷ പ്രസംഗം നടത്തുന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരെ കരുതൽ തടങ്കലിലാക്കിയിരുന്നെങ്കിൽ ഒരു പക്ഷേ സംഘർഷങ്ങളുടെ തീവ്രത കുറക്കാമായിരുന്നു. പക്ഷേ ഇത്തരം നടപടികൾക്കൊന്നും അധികൃതർ മുതിർന്നിരുന്നില്ല. വർഗീയ സംഘർഷങ്ങളിലേക്ക് കാര്യങ്ങൾ കടക്കുന്നു എന്നാകുമ്പോൾ ഇത്തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കേണ്ടത് പോലീസ് സ്വീകരിക്കേണ്ട ആദ്യ നടപടിയായിരുന്നു. പ്രത്യേകിച്ചും ഡൽഹി തെരഞ്ഞെടുപ്പ് വേളയിൽ പല നേതാക്കളും വർഗീയ പരാമർശങ്ങൾ നടത്തിയത് ശ്രദ്ധയിലുള്ള സാഹചര്യത്തിൽ.
എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാൻ എന്തുകൊണ്ട് വൈകി ?
ഡൽഹിയിലെ സ്ഥിതിഗതികൾ കൈവിട്ട് പോയിട്ടും പോലീസ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാൻ വൈകി എന്നത് ഏറെ ശ്രദ്ധേയമാണ്. ഡൽഹി ഹൈക്കോടതി ഉൾപ്പെടെ ഈ ചോദ്യം ഉയർത്തിയിരുന്നു. വിവിധ സംഭവങ്ങൾ അരങ്ങേറുമ്പോൾ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാൻ വൈകരുതെന്ന് കോടതി പലതവണ വ്യക്തമാക്കിയതാണ്. എന്നിട്ടും ഇത്രയും ഭീകരമായ സംഭവങ്ങൾ അരങ്ങേറിയിട്ടും പോലീസ് എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകി എന്ന ചോദ്യം ഡൽഹി പോലീസിനു മുന്നിൽ ഉയർന്ന് നിൽക്കും.
പതിവ് ജോലികൾ ചെയ്യാൻ മുകളിൽ നിന്ന് ഉത്തരവുകൾക്കായി കാത്തിരിക്കാറുണ്ടോ?
അക്രമം ആരംഭിച്ചപ്പോൾ സഹായമഭ്യർഥിച്ചവരോട് വിഷയത്തിൽ ഇടപെടാൻ തങ്ങൾക്ക് ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു അക്രമം നടക്കുമ്പോൾ അത് തടയാനും ഇത് പോലെയുള്ള പതിവ് ക്രമസമാധാന പ്രശ്നങ്ങൾ നടക്കുമ്പോഴും പോലീസ് മുകളിൽ നിന്നുള്ള ഉത്തരവുകൾക്കായി കാത്തിരിക്കാറുണ്ടോയെന്നുമുള്ള ചോദ്യത്തിന് പോലീസ് തന്നെ മറുപടി പറയേണ്ടതുണ്ട്. അതുപോലെ തന്നെ ഈ ഘട്ടത്തിൽ ആരാണ് ഇവർക്ക് നിർദേശം നൽകേണ്ടതെന്ന ചോദ്യവും ഉയർന്ന് കഴിഞ്ഞു. ഫ്ലാഗ് മാർച്ച് നടത്താൻ വൈകിയതിനെതിരെയും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.