ആപ്പ്ജില്ല

സമരം ശക്തമാകുന്നു; രാജ്യവ്യാപകമായി ട്രെയിൻ തടയാൻ കർഷകർ; ഇനിയും ച‍ര്‍ച്ച ചെയ്യാമെന്ന് സർക്കാർ

സമരരംഗത്തേയ്ക്ക് കൂടുതൽ കര്‍ഷകര്‍ എത്തുന്നതോടെ വരും ദിവസങ്ങളിൽ കര്‍ഷകസമരം കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Samayam Malayalam 11 Dec 2020, 11:50 am
ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിൽ നടക്കുന്ന സമരം രണ്ടാഴ്ച പിന്നിടുമ്പോള്‍ കൂടുതൽ ശക്തമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കര്‍ഷക സംഘങ്ങള്‍ സമരത്തിൽ അണിനിരക്കാനായി എത്തുന്നതോടെ സമരം കൂടുതൽ ശക്തമാകും. ഇതിനിടെ കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ആറാം റൗണ്ട് ചര്‍ച്ചയും പരാജയപ്പെട്ടു.
Samayam Malayalam as farmers protest intensifies with more protesters reaching delhi central govt willing to further talks
സമരം ശക്തമാകുന്നു; രാജ്യവ്യാപകമായി ട്രെയിൻ തടയാൻ കർഷകർ; ഇനിയും ച‍ര്‍ച്ച ചെയ്യാമെന്ന് സർക്കാർ



രാജ്യവ്യാപകമായി ട്രെയിൻ തടയും

കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്ത പശ്ചാത്തലത്തിൽ പ്രതിഷേധ പരിപാടികള്‍ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് സംഘടനകള്‍. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി ട്രെയിൻ തടയുമെന്നാണ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൻ്റെ തീയതിയും ഉടൻ പ്രഖ്യാപിക്കും. ആയിരക്കണക്കിന് കര്‍ഷഖരാണ് അതിര്‍ത്തികളിൽ ഡൽഹിയിലേയ്ക്കുള്ള ഹൈവേകളിൽ തുടരുന്നത്.

സമരം ശക്തമാകുന്നു

അതേസമയം, സമരത്തിന് ശക്തി പകരാനായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കര്‍ഷകര്‍ സമരസ്ഥലത്തേയ്ക്ക് എത്തുകയാണ്. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കര്‍ഷകരാണ് പ്രധാനമായും സമരവേദിയിലുള്ളത്. 40 കര്‍ഷക സംഘടനകള്‍ സമരരംഗത്ത് ശക്തമായി രംഗത്തുണ്ട്. സിംഘു, ടിക്രി മേഖലകളിൽ വൻഗതാഗതക്കുരുക്കും തുടരുകയാണ്. സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഡൽഹിയിലെേയ്ക്കുള്ള എല്ലാ ഹൈവേകളും ഉപരോധിക്കുമെന്നും കര്‍ഷക യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രെയിൻ തടയൽ ഡൽഹി മേഖലയിൽ മാത്രമായി ഒതുക്കില്ലെന്നും പ്രതിഷേധം രാജ്യവ്യാപകമായിരിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.

​വിട്ടുവീഴ്ചയാകാമെന്ന് സര്‍ക്കാര്‍, പക്ഷെ

സമരക്കാരുമായി ഇനിയും ചര്‍ച്ചയാകാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാൽ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങാൻ കേന്ദ്രം തയ്യാറല്ല. എന്നാൽ ഇനിയും ചര്‍ച്ചയ്ക്കില്ലെന്നും നിയമം പിൻവലിച്ച കാര്യം ഉടൻ അറിയിക്കണമെന്നുമാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. നിയമങ്ങള്‍ പിൻവലിച്ചാൽ ചര്‍ച്ചയാകാമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. എന്നാൽ പുതിയ നിയമങ്ങളിൽ ഏതാനും ഭേദഗതികള്‍ വരുത്താമെന്നും ഇവ രേഖാമൂലം എഴുതി നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരക്കാരുടെ പ്രധാന ആവശ്യമായ മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഭേദഗതികളിലുണ്ട്. എന്നാൽ മൂന്ന് കാര്‍ഷിക നിയമങ്ങളും പൂര്‍ണമായി പിൻവലിക്കണമെന്നാണ് ആവശ്യം.

​പ്രതിരോധ നടപടികളുമായി കേന്ദ്രം

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ സംഘടനകള്‍ രാജ്യത്ത് പ്രചാരണം തുടരുന്നതിനിടെ ഇതിനെ പ്രതിരോധിച്ച് കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. പരിഷ്കരണങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും ഇത് രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കുന്ന കേന്ദ്രസര്‍ക്കാര‍് പുതിയ മൂന്ന് നിയമങ്ങളെക്കുറിച്ചുള്ള 106 പേജുള്ള ലഘുലേഖയും പുറത്തിറക്കി. കര്‍ഷകര്‍ക്ക് മന്തികളിൽ ഉത്പന്നങ്ങള്‍ വിൽക്കുന്നത് തുടരാമെന്നും വിളകളുടെ വില സംബന്ധിച്ച് കര്‍ഷകര്‍ക്ക് തീരുമാനമെടുക്കാനുള്ള സാഹചര്യമുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ വാദം.

​ആവശ്യങ്ങള്‍ വേറെയും

അതേസമയം, സമരക്കാര്‍ മറ്റു ചില ആവശ്യങ്ങളും കേന്ദ്രസര്‍ക്കാരിനു മുന്നിൽ വെച്ചിട്ടുണ്ട്. വൈദ്യുതി ഭേദഗതി നിയമം 2020 പിൻവലിക്കണമെന്നും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കും നേതാക്കള്‍ക്കുമെതിരായ കേസുകള്‍ പിൻവലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. കൂടാതെ വൈക്കോൽ കത്തിക്കുന്നതിനുള്ള പഴ കുറയ്ക്കുക, കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്നതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കുക എന്നീ ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷക സംഘടനകളോട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തെരുവില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ആ ഭിക്ഷക്കാരന്‍ ആര്?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്