ആപ്പ്ജില്ല

ബോട്ട് ജെട്ടിയും ഹെലിപ്പാഡും പൊളിച്ച് ചൈനീസ് സൈന്യം; പാങ്ങോങ് തീരത്തെ നീക്കങ്ങള്‍ തുടരുന്നു

ലഡാഖ് മേഖലയിൽ നിന്ന് സൈന്യങ്ങളെ പിൻവലിക്കാനുള്ള ചര്‍ച്ചകള്‍ ഫലം കണ്ടതിനു പിന്നാലെയാണ് പാങ്ങോങ് തടാകമേഖലയിൽ നിന്ന് ചൈന അതിവേഗം പിന്മാറുന്നത്.

Samayam Malayalam 16 Feb 2021, 12:00 pm
ന്യൂഡൽഹി: പാങ്ങോങ് തടാകമേഖലയിൽ നിന്നുള്ള ചൈനീസ് സൈന്യത്തിൻ്റെ പിന്മാറ്റംതുടരുന്നു. തടാകക്കരയിലെ ഫിംഗര്‍ 5 മേഖലയിൽ ചൈനീസ് സൈന്യം നിര്‍മിച്ച താത്കാലിക ബോട്ടുജെട്ടി അടക്കമുള്ളവ ചൈന പൊളിച്ചു നീക്കി. ഇതിനു പുറമെ പ്രദേശത്തു സജ്ജീകരിച്ച ഹെലിപ്പാഡ് അടക്കമുള്ള നിര്‍മാണങ്ങളും നീക്കി.
Samayam Malayalam as pangong disengagement progresses chinese troops dismantle boat jetty and helipad
ബോട്ട് ജെട്ടിയും ഹെലിപ്പാഡും പൊളിച്ച് ചൈനീസ് സൈന്യം; പാങ്ങോങ് തീരത്തെ നീക്കങ്ങള്‍ തുടരുന്നു



ചൈനീസ് സൈന്യം പിന്മാറുന്നു

ഇന്ത്യ - ചൈന അതിര്‍ത്തിയിൽ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു അതിര്‍ത്തിമേഖലയിൽ ഇരുരാജ്യങ്ങളും സൈനിക സാന്നിധ്യം ശക്തമാക്കിയത്. എന്നാൽ സൈനികതലത്തിലും നയതന്ത്രതലത്തിലും നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടതിനു പിന്നാലെയാണ് പര്‍വതമേഖലയിൽ നിന്ന് പിന്മാറാൻ ഇരുസൈന്യങ്ങളും തമ്മിൽ ധാരണയായത്. ഈ സാഹചര്യത്തിലാണ് ഫിംഗര്‍ 5നോടു ചേര്‍ന്ന് ചൈനീസ് സൈന്യം തയ്യാറാക്കിയ സജ്ജീകരണങ്ങള്‍ അവര്‍ തന്നെ പൊളിച്ചു നീക്കുന്നത്. മേഖലയിൽ നിന്ന് സൈനികരും യുദ്ധസാമഗ്രികളും നേരത്തെ തന്നെ പിന്മാറിത്തുടങ്ങിയിരുന്നു.

സ്ഥിതി നിരീക്ഷിച്ച് ഇന്ത്യ

ഉഭയകക്ഷി ചര്‍ച്ചകള്‍ ഫലം കണ്ടതിനെത്തുടര്‍ന്ന് ഫെബ്രുവരി 10നാണ് ഇരുസൈന്യങ്ങളും പിന്മാറ്റത്തിനുള്ള നടപടികൾ തുടങ്ങിയത്. തടാകത്തിൻ്റെ കരയിൽ ഫിംഗറുകള്‍ എന്നറിയപ്പെടുന്ന മലമടക്കുകളിലെ മുഴുവൻ സൈനികവിന്യാസങ്ങളും പിൻവലിക്കുമെന്നായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. ഇരുഭാഗത്തുമുണ്ടാകുന്ന നീക്കങ്ങള്‍ സൈന്യങ്ങള്‍ പരസ്പരം വിലയിരുത്തുന്നുമുണ്ട്. വിവിധ ബാച്ചുകളായാണ് ചൈനീസ് സൈന്യം മേഖലയിൽ നിന്ന് പിന്മാറുന്നതെന്നാണ് ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഫിംഗര്‍ എട്ടിലുണ്ടായിരുന്ന സൈനികരെ ചൈന പിൻവലിച്ചതിനൊപ്പം ഫിംഗര്‍ രണ്ടിനും മൂന്നിനും ഇടയിലുള്ള ധൻ സിങ് ഥാപ പോസ്റ്റിലേയ്ക്ക് ഇന്ത്യൻ സൈനികരും പിന്മാറിയിട്ടുണ്ട്.

ചൈനീസ് ബോര്‍ഡ് നീക്കി

ഫിംഗര്‍ നാലിനും അഞ്ചിനും ഇടയിൽ ചൈനീസ് സൈന്യം മാൻഡരിൻ ഭാഷയിൽ സ്ഥാപിച്ചിരുന്ന 80മീറ്ററോളം നീളം വരുന്ന ബോര്‍ഡുകളും ചൈനീസ് സൈന്യം നീക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് ഇരുവിഭാഗങ്ങളും പട്രോളിങ് നടത്തരുതെന്നാണ് ധാരണ. ഇതിനൊപ്പം പാങ്ങോങ് തടാകത്തിൻ്റെ തെക്കൻ കരയിലും ചുഷൂൽ സെക്ടറിലെ പര്‍വതഭാഗങ്ങളിലും ചൈനീസ് സൈന്യത്തിൻ്റെ പിന്മാറ്റം തുടരുകയാണ്. ഇവിടെ നിന്ന് ആദ്യ രണ്ട് ദിവസങ്ങള്‍ക്കുള്ളിൽ തന്നെ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധ സന്നാഹങ്ങള്‍ ചൈന പിൻവലിച്ചിരുന്നു. ഡ്രോണുകളും ഉപഗ്രഹങ്ങളും ഉപയോഗിച്ചാണ് ഇരുസൈന്യങ്ങളും പുതിയ നീക്കങ്ങള്‍ പരിശോധിക്കുന്നത്. പാങ്ങോങ് തടാകമേഖലയിലെ പിന്മാറ്റം പൂര്‍ത്തിയാക്കിയതിനു ശേഷം തന്ത്രപ്രധാനമായ ദെപ്സാങ് സമതലത്തിലെയുംഗോഗ്ര ഹോട്സ്പ്രിങ്സിലെയും സൈനിക പിന്മാറ്റം സംബന്ധിച്ച ചര്‍ച്ച തുടങ്ങും.

'യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുക ഇതാകും'

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്