ജയ്പുർ: രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള യുവ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. ചില യുവനേതാക്കൾ അവരുടെ വ്യക്തി താൽപ്പര്യങ്ങളുയർത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് വിമർശനങ്ങൾ.
രാജ്യത്തിന്റെയും പാർട്ടിയുടെയും ഉന്നമനത്തിനായി ഹൈക്കമാൻഡ് തീരുമാനിക്കുന്നതെന്തും പാർട്ടി പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ബിജെപിയുമായി ചേർന്ന് തന്നെ താഴെയിറക്കാൻ ശ്രമിച്ചിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പൈലറ്റിന്റെ പേര് പറയാതെ വിമർശനമുന്നയിച്ച അദ്ദേഹം ചില യുവനേതാക്കൾ പാർട്ടിയേക്കാൾ മുകളിലാണ് തങ്ങളെന്നാണ് ചിന്തിക്കുന്നതെന്നും പറഞ്ഞു.
Also Read: അയാളുടേത് നിഷ്കളങ്ക മുഖം, ആരും പ്രതീക്ഷിച്ചില്ല; പൈലറ്റിനെതിരെ ആഞ്ഞടിച്ച് ഗെലോട്ട്
'ഈ വിഷയത്തിൽ മാത്രമല്ല, ഓരോ പ്രശ്നത്തിലും ഞാൻ ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കുന്നു. ഈ വിഷയത്തിലും എല്ലാ നിർദേശങ്ങളും പിന്തുടരും. എന്റെ തലമുറയിലെ നേതാക്കളുടെ പ്രത്യയശാസ്ത്രവും ചിന്തയും എല്ലായ്പ്പോഴും ഞങ്ങളുടെ പാർട്ടിയെ ശക്തമാക്കുന്നതാണ്. കുറച്ച് ചെറുപ്പക്കാർ അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾ പാർട്ടിയേക്കാൾ വലുതാണെന്ന് കരുതുന്നു, ഹൈക്കമാൻഡിനെക്കാൾ ശ്രേഷ്ഠരാണെന്ന്. അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. രാജ്യത്തിന്റെയും പാർട്ടിയുടെയും ഉന്നമനത്തിനായി ഹൈക്കമാൻഡ് തീരുമാനിക്കുന്നതെന്തും പാർട്ടി കർശനമായി പാലിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു' ഗെലോട്ട് പറഞ്ഞു.
നേരത്തെ കഴിഞ്ഞ ആറുമാസത്തോളമായി പൈലറ്റ് സർക്കാരിനെ വീഴ്ത്താൻ പദ്ധതിയിടുകയായിരുന്നെന്നും ഗെലോട്ട് പറഞ്ഞിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നെന്ന് പറഞ്ഞപ്പോള്‍ ആരും തന്നെ തന്നെ വിശ്വസിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം. നിഷ്കളങ്ക മുഖഭാവമുള്ള ഒരാള്‍ അത്തരം പ്രവൃത്തി ചെയ്യുമെന്ന് ആരും അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞു.