ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെഎൻയു) ഗവേഷണ വിദ്യാർഥിക്കെതിരെ രാജ്യദ്രോഹ കേസ്. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ജനുവരി 16ന് നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് വിദ്യാർഥിയും ഷഹീന് ബാഗ് ഏകോപന സമിതി തലവൻ കൂടിയായ
ഷർജീൽ ഇമാമിനെതിരെ പോലീസ് കേസെടുത്തത്.
Also Read: കുമാരസ്വാമിയും പ്രകാശ് രാജും ഉൾപ്പെടെ 15 പേരെ വധിക്കും; ഭീഷണിക്കത്തിൽ അന്വേഷണം
അസമിനെ ഇന്ത്യയിൽ നിന്നും ഒറ്റപ്പെടുത്തണമെന്ന പ്രസ്താവന ഷർജീൽ നടത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് കേസെടുത്തത്. എന്നാൽ, തൻ്റെ പേരിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണെന്ന് ഷർജീൽ വ്യക്തമാക്കി.
യുഎപി എ നിയമപ്രകാരം ഷർജീലിനെതിരെ കേസെടുത്തതായി അസം അഡീഷണൽ ഡിജിപി ജിപി സിങ് വ്യക്തമാക്കി. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, മതം പറഞ്ഞുള്ള ശത്രുത, ശത്രുത വളർത്തൽ എന്നീ കൂറ്റങ്ങളാണ് അസം പോലീസ് വിദ്യാർഥിക്കെതിരെ ചുമത്തിയത്. ഷർജീലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അലിഗഢ് എസ്എസ്പി ആകാശ് കുൽഹറിയും അറിയിച്ചു. അറസ്റ്റ് നടപടികൾ ഉടൻ ഉണ്ടാകുമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: അത് ഒമർ അബ്ദുള്ള തന്നെയോ?; തടങ്കലിലുള്ള കശ്മീർ മുൻ മുഖ്യമന്ത്രിയുടെ ചിത്രം ചർച്ചയാകുന്നു
ട്രെയിൽ-റോഡ് ഗതാഗതം തടഞ്ഞ് അസമിനെയും മറ്റ് വടക്ക് കിഴക്കൻ ഭാഗങ്ങളെയും ഇന്ത്യയിൽ നിന്ന് ഒറ്റപ്പെടുത്തണം എന്ന ഷർജീലിൻ്റെ പ്രസംഗമാണ് പുറത്തുവന്നത്. 'അസം ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം നടത്തണം. അഞ്ച് ലക്ഷം പേരെ സംഘടിപ്പിക്കാൻ കഴിയുമെങ്കിൽ ഇത് സാധിക്കും. ട്രെയിൻ ഗതാഗതം തടഞ്ഞാൽ ഒരു മാസത്തേക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതോടെ നമ്മൾ പറയുന്നത് മറ്റുള്ളവർ കേൾക്കും. അസമിനെ ഇന്ത്യയിൽ നിന്ന് ഒറ്റപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്' - എന്നും പുറത്തുവന്ന വീഡിയോയിൽ വ്യക്തമാക്കുന്നു.