ഗുവാഹത്തി: കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ ഹോം ക്വാറന്‍റൈൻ കാലയളവ് കുറയ്ക്കാൻ തീരുമാനിച്ച് അസം സർക്കാർ. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഹോം ക്വാറന്‍റൈൻ കാലയളവ് 14 ദിവസത്തിൽ നിന്ന് ഏഴ് ദിവസമായാണ് കുറച്ചത്.
'ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തതിനുശേഷമുള്ള ഹോം ക്വാറന്‍റൈൻ കാലാവധി ഏഴ് ദിവസമായി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്.' അസം ആരോഗ്യ മന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. അതേസമയം ക്വാറന്‍റൈനിൽ കഴിയുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 2,000 രൂപ വിലമതിക്കുന്ന അവശ്യവസ്തുക്കൾ മാത്രമേ നൽകൂവെന്നും സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.
Also Read: കൊവിഡ് കാലത്തെ ശ്രമിക് ട്രെയിൻ; റെയിൽവേ നേടിയത് 429 കോടി
അസമിൽ കൊവിഡ് കേസുകൾ 30,000ത്തിനടുത്ത് എത്തിയിരിക്കുകയാണ് നിലവിൽ. സംസ്ഥാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം 29,921 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1130 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇതിൽ 417 എണ്ണം ഗുവാഹത്തിയിലും 104 എണ്ണം കാച്ചാർ ജില്ലയിലുമായിരുന്നു. രോഗം ബാധിച്ച് ഇന്നലെ ആറ് പേർകൂടി മരിച്ചതോടെ മരണസംഖ്യ 76 ആയും ഉയർന്നു.
കൊവിഡ് കാലത്തിനിടക്ക് സംസ്ഥാനത്ത് കനത്ത നാശം വിതച്ച് വെള്ളപ്പൊക്കവും ഭീഷണി ഉയർത്തിയിരുന്നു. അസമിൽ 96 പേർക്കാണ് കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ട്. അസമിലെ 33 ജില്ലകളിൽ 26ഉം വെള്ളപ്പൊക്ക ദുരിതത്തിലായി. സംസ്ഥാനത്തെ 2,409 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങിയെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.