ജയ്പൂർ: ക്രിസ്മസ് കരോൾ സംഘത്തിനു നേരെ മധ്യപ്രദേശിൽ ആക്രമണം ഉണ്ടായതിനു പിന്നാലെ രാജസ്ഥാനിലും ആക്രമണം. രാജസ്ഥാനിലെ പ്രതാപ് ഗഡിൽ ആയിരുന്നു സംഭവം. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാർ ക്രിസ്മസ് കരോൾ അലങ്കോലപ്പെടുത്തുകയായിരുന്നു.
ബുധനാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. മുപ്പതോളം പേർ അടങ്ങുന്ന അക്രമിസംഘമാണ് ആക്രമണം നടത്തിയത്. പരിപാടി നടക്കുകയായിരുന്ന സ്ഥലത്തേക്ക് എത്തിയ അക്രമിസംഘം അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
അതേസമയം, അക്രമം നടത്തിയവർക്ക് എതിരെ കേസ് എടുക്കാതിരുന്ന പൊലീസ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തു. അതേസമയം, ക്രിസ്മസ് പരിപാടിക്കു നേരെ ഉത്തർ പ്രദേശിലും ഭീഷണിയുണ്ട്. സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് പുതുവൽസര പരിപാടികൾ നടത്താൻ പാടില്ലെന്നാണ് ഹിന്ദുത്വവാദികൾ ആരോപിക്കുന്നത്.
നേരത്തെ, ക്രിസ്മസ് ആഘോഷിക്കുന്നതിന് എതിരെ ഹിന്ദു ജാഗരണ്‍ മഞ്ച് മുന്നറിയിപ്പു നൽകിയിരുന്നു. കത്തിലൂടെ ആയിരുന്നു മുന്നറിയിപ്പ്. ക്രൈസ്തവ സ്ഥാപനങ്ങൾ അടക്കമുള്ള അലിഗഡിലെ സ്കൂൾ മാനേജ്മെന്റുകൾക്ക് ആയിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ കത്തു ലഭിച്ചത്.