ആപ്പ്ജില്ല

നിങ്ങള്‍ പാകിസ്ഥാനികളാണോ?; മലയാളി വിദ്യാര്‍ഥികളോട് ബെംഗളൂരു പോലീസ്, പിന്നീട് ക്രൂരമര്‍ദ്ദനം

രാത്രി ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ മലയാളി വിദ്യാര്‍ഥികളെ ബെംഗളൂരു പോലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു. തിരിച്ചറിയല്‍ രേഖകളില്‍ മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞതോടെ പാകിസ്ഥാന്‍ സ്വദേശികളാണോ എന്ന് പോലീസ് ചോദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍.

Samayam Malayalam 16 Jan 2020, 12:49 pm
ബെംഗളൂരു: മലയാളി വിദ്യാര്‍ഥികള്‍ക്ക് ബെംഗളൂരു പോലീസിന്റെ ക്രൂരമര്‍ദ്ദനം. നിങ്ങള്‍ പാകിസ്ഥാനികളാണോ എന്ന് ചോദിച്ചുകൊണ്ടാണ് പോലീസുകാര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. ഈസ്റ്റ് ബെംഗളൂരുവില്‍ രാത്രി ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. മൂന്ന് വിദ്യാര്‍ഥികളെ പോലീസ് മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു.
Samayam Malayalam Malayalee Students


രാത്രി വിദ്യാര്‍ഥികളെ കണ്ട പോലീസ് സംഘം തടഞ്ഞുവയ്ക്കുകയും പേരു വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. മുസ്ലീമാണെന്നു മനസ്സിലായ ഉടനെ പോലീസുകാര്‍ ചോദിച്ചത് പാകിസ്ഥാന്‍ സ്വദേശികളാണോ എന്നായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.


തിങ്കളാഴ്ച അര്‍ദ്ധരാത്രി ഇക്രം (18, പേര് സാങ്കല്‍പ്പികം), രണ്ടു സുഹൃത്തുക്കളും ബെംഗളൂരുവിലെ എസ് ജി പാള്‍യ എന്ന സ്ഥലത്തുള്ള ഫ്‌ളാറ്റില്‍ നിന്നും ചായകുടിക്കാനായി പുറത്തിറങ്ങി. ഈ സമയത്ത് ഇക്രമിന്റെ സഹോദരന്‍ സെയ്ഫും മറ്റു രണ്ടു സുഹൃത്തുക്കളും അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നു. പുറത്തിറങ്ങി കുറച്ചു സമയത്തിനു ശേഷം ഇക്രം സഹായത്തിനായി വിളിച്ചപ്പോഴാണ് സുഹൃത്തുക്കളുമായി സ്ഥലത്തെത്തിയതെന്ന് സെയ്ഫ് പറയുന്നു. രണ്ട് പോലീസുകാര്‍ തടഞ്ഞുവയ്ക്കുകയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, തീവ്രവാദികളെന്നു സംശയിക്കുന്നവരെ പോലീസ് അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

എല്ലാവരുടയും ഫോണ്‍ ആവശ്യപ്പെടുകയും പിടിച്ചു പറിക്കുകയും ചെയ്തു. വാറന്‍റ് ഉണ്ടെങ്കില്‍ മാത്രമേ വ്യക്തിയുടെ പക്കലുള്ള വസ്തുക്കള്‍ പരിശോധിക്കാന്‍ അവകാശമുള്ളൂവെന്ന് പറഞ്ഞപ്പോള്‍ വേണമെങ്കില്‍ സ്‌റ്റേഷനില്‍ വരണമെന്നു പറയുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവിനെ പോലീസ് ശാസിക്കുകയും ചെയ്തു. പിന്നീട് എല്ലാവരെയും ലാത്തികൊണ്ട് അടിക്കുകയായിരുന്നു. പുലര്‍ച്ചെ 3.30 യോടെ വിദ്യാര്‍ഥികളില്‍ ഒരാളുടെ രക്ഷിതാവ് എത്തിയതിന് ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്. വിദ്യാര്‍ഥികള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സംഭവം വിവാദമായി. വിശദ വിവരം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഡിപി ഉത്തരവിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്