ആപ്പ്ജില്ല

തെരഞ്ഞെടുപ്പിന് മുൻപേ ബിഹാറിൽ ബിജെപിയ്ക്ക് അടിപതറുന്നു; മൂന്ന് മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു

എൻഡിഎയിൽ ബിജെപിയ്ക്കും ജെഡിയുവിനുമൊപ്പമുണ്ടായിരുന്ന എൽജെപി സീറ്റ് വിഭജനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ജെഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഇത്

Samayam Malayalam 8 Oct 2020, 10:18 am
പട്ന: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവെ ബിഹാറിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി മുതിർന്ന നേതാക്കൾ പാർട്ടിവിട്ടു. പാർട്ടി ഉപാധ്യക്ഷൻ ഉൾപ്പെടെയുള്ളവരാണ് ബിജെപി വിട്ട് ലോക് ജനശക്തി പാർട്ടി (എൽജെപി)യിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
Samayam Malayalam rameshwar
രമേശ്വർ ചൗരാസിയ എൽജെപി നേതാക്കൾക്കൊപ്പം. Photo: NBT


പാർട്ടികൾ സ്ഥാനാർഥി നിർണയവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മുതിർന്ന ബിജെപി നേതാവ് രമേശ്വർ ചൗരാസിയ എൽജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ രാജേന്ദ്ര സിങ്ങും എല്‍ജെപിയില്‍ ചേര്‍ന്നിരുന്നു. എല്‍ജെപി.അധ്യക്ഷന്‍ ചിരാഗ് പാസ്വാന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് രാജേന്ദ്ര സിങ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇദ്ദേഹത്തിന് പുറമെ ബിജെപി നേതാവ് ഉഷ വിദ്യാർത്ഥിയും എൽജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്.

Also Read : രാജ്യത്ത് കൊവിഡ് കേസുകൾ 68 ലക്ഷം കടന്നു; ആശ്വാസമേകി പ്രതിദിന മരണസംഖ്യയിലെ കുറവ്

എൻഡിഎയിൽ ബിജെപിയ്ക്കും ജെഡിയുവിനുമൊപ്പമുണ്ടായിരുന്ന എൽജെപി സീറ്റ് വിഭജനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാനാകില്ലെന്ന നിലപാട് എൽജെപി നേരത്തെ സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ജെഡിയു മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തുമെന്നും എന്നാൽ ബിജെപിയ്ക്കെതിരെ മത്സരിക്കില്ലെന്നുമാണ് എൽജെപിയുടെ പ്രഖ്യാപനം.

Also Read : ആകാശത്ത് സുഖപ്രസവം; ഇൻഡിഗോ വിമാനത്തിൽ ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി

ബിജെപി വിട്ടെത്തിയ നേതാക്കൾ എൽജെപി സ്ഥാനാർഥികളായി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബീഹാറിൽ എൻഡിഎ സീറ്റ് വിഭജന ധാരണ അനുസരിച്ച് ജെഡിയു 122 സീറ്റിലും ബിജെപി 121 സീറ്റിലുമാണ് മത്സരിക്കുന്നത്. ജെഡിയുവിന് നൽകിയ സീറ്റുകളിൽ നിന്ന് അനുവദിക്കുന്നവയിലാണ് ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോ‍ർച്ച മത്സരിക്കുക. അതേസമയം ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്