തെരഞ്ഞെടുപ്പിനായി കോടികൾ ചെലവഴിച്ച് ബിജെപി
കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 1264 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. പ്രചാരണത്തിനും പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ഇത്രയും തുക മുടക്കിയത്. 2014 തെരഞ്ഞെടുപ്പ് കാലത്ത് 714 കോടി ചെലവഴിച്ച ബിജെപി 2019ൽ കൂടുതൽ പണമെറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. വരുമാനം വർധിക്കുന്നതിന് അനുസരിച്ച് ബിജെപി ചെലവഴിക്കുന്ന തുകയിലും വലിയ മാറ്റം സംഭവിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വരുമാനം വന്ന വഴികൾ ഏതെല്ലാം?
വരുമാനത്തിൻ്റെ നല്ലൊരു പങ്കും സന്നദ്ധ സംഭാവനയായി ലഭിച്ചതാണെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. എന്നാൽ ഇലക്‌ടറൽ ബോണ്ടിലൂടെ മാത്രം 1450 കോടി രൂപയാണ് ലഭിച്ചത്. ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനെതിരെ പ്രതിപക്ഷം അടക്കമുള്ളവർ പ്രതിഷേധം ഉയർത്തുമ്പോൾ തന്നെയാണ് ഈ മാർഗത്തിലൂടെ സംഭാവനകൾ സ്വന്തമാക്കുന്നത്. വരും വർഷങ്ങളിലും സംഭാവനകൾ കൂടുതൽ നേടുന്ന പാർട്ടി ബിജെപി തന്നെയാകുമെന്നാണ് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്ക്
തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്ക് പ്രകാരം 1078കോടി ചെലവഴിച്ചുവെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. 2018-19 വര്‍ഷത്തില്‍ വരുമാനത്തിൻ്റെ വളർച്ച 32% ശതമാനമാണ്. എന്നാൽ ഇതിലും കൂടുതൽ പണം പാർട്ടി ചെലവഴിച്ചതായും ആരോപണമുണ്ട്. പാർട്ടി ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തിൽ സംശയം ശക്തമായത്.
പണം ചെലവായത് ഏത് മാർഗങ്ങളിലൂടെ?
ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി നടത്തുന്നത്. അതിനായി വലിയ തുകയും ആവശ്യമായി വരും. താരങ്ങളെ വെച്ചുള്ള പ്രചാരണം, മാധ്യമങ്ങളിലൂടെയുള്ള പരസ്യം, പോസ്‌റ്റർ, കട്ടൗട്ട്, ബാനറുകള്‍ എന്നിവയ്‌ക്കാണ് കൂടുതൽ പണം ചെലവായത്. പൊതു യോഗങ്ങൾക്കും തെരഞ്ഞെടുപ്പ് മീറ്റിങുകൾക്കുമായി വലിയൊരു തുക വേറെയും ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.
ബിജെപിയുടെ വരുമാനത്തിൽ കുതിച്ചു ചാട്ടം
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ ബിജെപിക്ക് ലഭിച്ചത് 3,650.76 കോടി രൂപയാണ്. മാര്‍ച്ച് 10 മുതല്‍ മെയ് 23 വരെയുള്ള 75 ദിവസത്തിനിടെയാണ് ഏകദേശം പ്രതിദിനം 48 കോടി വീതം ബിജെപിക്ക് ലഭിച്ചത്. പ്രതിദിനം 48 കോടി വീതം ബിജെപിക്ക് ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്. 2014ല്‍ മാര്‍ച്ച് അഞ്ച് മുതല്‍ മെയ് 16 വരെ 192 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. 2.6 കോടി രൂപ പ്രതിദിനം ലഭിച്ചത്.