അമിത് മാളവ്യ പറഞ്ഞത്
ബിജെപി ജയിച്ചാൽ ബിഹാറിൽ എല്ലാവര്‍ക്കും കൊവിഡ് 19 വാക്സിൻ സൗജന്യമായി നല്‍കുമെന്നായിരുന്നു ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം. ഇത് ചര്‍ച്ചയായതിനു പിന്നാലെയാണ് അമിത് മാളവ്യയുടെ വിശദീകരണം. "സൗജന്യ കൊവിഡ് വാക്സിനാണ് ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനം. എല്ലാ പദ്ധതികളും പോലെ കുറഞ്ഞ നിരക്കിൽ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കുറഞ്ഞ നിരക്കിൽ വാക്സിൻ നല്‍കണം. സൗജന്യമായി ഈ വാക്സിൻ വിതരണം ചെയ്യണമോ വേണ്ടയോ എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. ആരോഗ്യം സംസ്ഥാന വിഷയമാണ്. ബിഹാര്‍ ബിജെപി അത് സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചു, അത്രേയ ഉള്ളൂ." ഇങ്ങനെയായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്.
രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്സിൻ കിട്ടുമോ?
രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് 19 വാക്സിൻ കിട്ടുമോ എന്നതാണ് സുപ്രധാനമായ ചോദ്യം. അമിത് മാളവ്യയുടെ വാക്കുകള്‍ കേന്ദ്രസര്‍ക്കാരിൻ്റെ ഔദ്യോഗിക നിലപാടാണെങ്കിൽ വാക്സിൻ വാങ്ങാനും വിതരണം ചെയ്യാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പണം മുടക്കേണ്ടി വരുമെന്ന് ഉറപ്പാണ്. കൊവിഡ് 19 ലോക്ക്ഡൗൺ മൂലം സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥ മോശമായിരിക്കുന്ന അവസ്ഥയിലാണ് വൻ തുക മുടക്കേണ്ടി വരിക. അതേസമയം, സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് 19 വാക്സിൻ വിതരണം ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേന്ദ്രം മുടക്കുമോ 80,000 കോടി?
രാജ്യത്തെ എല്ലാവര്‍ക്കും വാക്സിൻ ലഭ്യമാക്കുമെന്നായിരുന്നു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാൽ രാജ്യത്ത് കൊവിഡ് 19 വാക്സിൻ വിതരണം ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ മൊത്തം 80,000 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്ന് കഴിഞ്ഞ മാസം രാജ്യത്തെ ഏറ്റവും വലിയ വാക്സിൻ നിര്‍മാതാവും ഓക്സ്ഫഡ് വാക്സിൻ നിര്‍മാതാക്കളുമായ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാലാ വ്യക്തമാക്കിയിരുന്നു. "ഒറ്റ ചോദ്യം: അടുത്ത ഒരു വര്‍ഷത്തിനകം കേന്ദ്രസര്‍ക്കാരിന് 80,000 കോടി രൂപ കൈവശമുണ്ടോ? കാരണം രാജ്യത്ത് എല്ലാവര്‍ക്കും വാക്സിൻ വാങ്ങി വിതരണം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കണ്ടെത്തേണ്ടി വരുന്ന തുകയാണത്. നാം നേരിടേണ്ടി വരുന്ന അടുത്ത പ്രതിസന്ധി അതാണ്." ഇങ്ങനെയായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്. എന്നാൽ ഈ ചോദ്യത്തോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രതികരണം അവ്യക്തമായിരുന്നു.
കേന്ദ്രത്തിൻ്റേത് വേറെ പദ്ധതി
എന്നാൽ അദാര്‍ പൂനാവാലായുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ്റെ മറുപടി മറ്റൊന്നായിരുന്നു. വാക്സിൻ വിതരണം ചെയ്യാൻ ആവശ്യമായ ഫണ്ട് സര്‍ക്കാരിൻ്റെ കൈവശമുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. വാക്സിൻ വിതരണത്തിൻ്റെ പദ്ധതി തയ്യാറാക്കാനായി കേന്ദ്രസര്‍ക്കാരിൻ്റെ വിദഗ്ധ സമിതി പലവട്ടം യോഗം ചേര്‍ന്നെന്നും വാക്സിൻ വിതരണത്തിന് ആവശ്യമായ തുക കണക്കുകൂട്ടിയിട്ടുണ്ടെന്നും അത് സര്‍ക്കാരിൻ്റെ കൈവശമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകള്‍. എന്നാൽ മൂന്ന് വാക്സിനുകള്‍ ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ അന്തിമഘട്ടത്തിലുള്ളപ്പോള്‍ ഏതു കമ്പനിയിൽ നിന്നാകും സര്‍ക്കാര്‍ വാക്സിൻ സംഭരിക്കുക എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
50,000 രൂപ നീക്കി വെച്ചെന്ന് റിപ്പോര്‍ട്ട്
അതേസമയം, വാക്സിൻ വിതരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം 50,000 കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ദ പ്രിൻ്റിൻ്റെ റിപ്പോര്‍ട്ട്. ഒരാള്‍ക്ക് വാക്സിൻ നല്‍കാൻ 440-515 രൂപ വീതം എന്ന കണക്കിൽ മൊത്തം 50,000 രൂപ നീക്കി വെച്ചിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ഫണ്ട് അനുവദിക്കാൻ സാധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.