ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാൽ ഖട്ടര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ചണ്ഡീഗഡിൽ നടന്ന ബിജെപി നിയസഭാ കക്ഷി യോഗമാണ് ഏകകണ്ഠേന ഖട്ടറിനെ തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഖട്ടര്‍ ഹരിയാനയിൽ അധികാരത്തിലെത്തുന്നത്.
ഹരിയാനയിൽ ജെജെപിയുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇന്നലെ ബിജെപി അധ്യക്ഷൻ അമിത് ഷാ ജെജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ജെജെപിക്ക് നൽകാമെന്ന ധാരണയിലെത്തി. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ പേരാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. ഇന്ന് നടന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തിന് ശേഷം മനോഹര്‍ ലാൽ ഖട്ടര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കണ്ടു. ബിജെപിക്ക് 57 പേരുടെ പിന്തുണയുണ്ടെന്നും ഖട്ടര്‍ ഗവര്‍ണറെ അറിയിച്ചു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം കടക്കാൻ സാധിച്ചിരുന്നില്ല. 90 അംഗ നിയമസഭയിൽ ബിജെപി 40 സീറ്റിലും കോൺഗ്രസ് 30 സീറ്റിലും ജെജെപി 10 സീറ്റിലും മറ്റുള്ളവര്‍ 10 സീറ്റിലുമാണ് വിജയിച്ചത്. ചില സ്വതന്ത്ര എംഎൽഎമാരും ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം 2014 ൽ 47 സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പത്ത് സീറ്റും പിടിച്ചിരുന്നു.