നിതീഷ് കുമാർ തന്നെ നേതാവെന്ന് ബിജെപി
ബിഹാർ ബിജെപിയുടെ കാരൃ സമിതിയിടെ അവസാന സെഷനിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കവെയാണ് നിതീഷ് കുമാർ തന്നെയാണ് മുന്നണിയുടെ നേതാവെന്ന് ജെപി നദ്ദ വ്യക്തമാക്കിയത്. 'ബിജെപി, ജെഡിയു, ലോക് ജനശക്തി പാർട്ടി എന്നിവർ ഒരുമിച്ചു പോരാടി തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കും,' ജെപി നദ്ദ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് കൊവിഡ് മഹാമരി വെല്ലുവിളിയാണെന്നും എന്നാൽ ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ജയം മാത്രമല്ല മുന്നണി ജയം പ്രധാനം
ജെഡിയു നേതാവ് നിതീഷ് കുമാറും എൽജെപി നേതാവ് പാസ്വാനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സീറ്റുകളുടെ വിഭജനത്തെച്ചൊല്ലിയായിരുന്നു ഈ ആശയക്കുഴപ്പം. ഈ സാഹചര്യത്തിൽ ബിജെപിയുടെ ജയം മാത്രമല്ല. സഖ്യത്തിലെ മറ്റ് കക്ഷികളുടെ ജയത്തിനും ഒരുപോലെ പ്രാധാന്യം നൽകണമെന്നും ജെപി നദ്ദ, പാർട്ടി പ്രവർത്തകരോടായി പറഞ്ഞു. 'ഈ സമയത്തും നമ്മൾ മൂന്നുപേരും ഒരുമിച്ച് പോരാടുകയും വിജയിക്കുകയും ചെയ്യും.' ജെപി നദ്ദ പറഞ്ഞു.
പുതിയ മുദ്രാവാക്യവുമായി ബിജെപി
നിയമസഭ തെരഞ്ഞെടുപ്പിൽ പുതിയ മുദ്രാവാക്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് ബിഹാർ ബിജെപിയുടെ ചുമതലയുള്ള നേതാവ് ഭൂപേന്ദ്ര യാദവ് പറഞ്ഞത്. കൊവിഡ് കാലത്ത് പ്രധാനമന്ത്രി ഉയർത്തിയ 'ആത്മനിർഭർ ഭാരത്' എന്ന മുദ്രാവാക്യത്തിന്‍റെ ചുവട് പിടിച്ചാണ് ഇത്. 'ബിജെപി ഹെ തയ്യാർ, ആത്മനിർഭർ ബിഹാർ' എന്നതാണ് പാർട്ടി ഉയർത്തുന്ന മുദ്രവാക്യം. ആർജെഡി നേതാവ് തേജസ്വി യാദാവിനെതിരെ രൂക്ഷവിമർശനങ്ങളാണ് യോഗത്തിൽ ഭൂപേന്ദ്ര യാദവ് ഉന്നയിച്ചത്.
ബിഹാർ തെരഞ്ഞെടുപ്പും നിലവിലെ കക്ഷി നിലയും
ബിജെപിയ്ക്കൊപ്പം ജെഡിയു, എല്‍ജെപി എന്നിവര്‍ ചേര്‍ന്ന എന്‍ഡിഎ സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. 243 അംഗ നിയമസഭയിൽ 130 സീറ്റുകളാണ് എൻഡിഎയ്ക്കുള്ളത്, ജെഡിയുവിന് 69 സീറ്റും ബിജെപിയ്ക്ക് 54 സീറ്റും എൽജെപിയ്ക്ക് 2 സീറ്റുകളും മറ്റും ചെറുപാർട്ടികളും ചേർന്നതാണ് സർക്കാർ. 2015 ലെ തെരഞ്ഞെടുപ്പിൽ ആർജെഡി ജെഡിയു സഖ്യമാണ് അധികാരത്തിലെത്തിയതെങ്കിലും ആർജെഡി ബന്ധം ഉപേക്ഷിച്ച ജെഡിയു പിന്നീട് എൻഡിഎയുമായി കൈ കോർത്ത് ഭരണത്തിലേറുകയായിരുന്നു.