ആപ്പ്ജില്ല

കൊല്ലപ്പെട്ട 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്നെത്തിക്കും

മൃതദേഹങ്ങളും വഹിച്ചുള്ള പ്രത്യേകവിമാനം ഉടൻ അമൃത്സറിൽ എത്തും

Samayam Malayalam 2 Apr 2018, 11:20 am
ന്യൂഡൽഹി: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്നു രാജ്യത്തെത്തിക്കും. കൊല്ലപ്പെട്ട 39 പേരിൽ 38 പേരുടെ മൃതദേഹങ്ങളും വഹിച്ചുള്ള പ്രത്യേക വിമാനം തിങ്കളാഴ്ച രാവിലെ അമൃത്സറിൽ എത്തും.
Samayam Malayalam mosul-victims


മരിച്ചവരിൽ 27 പേര്‍ പഞ്ചാബ് സ്വദേശികളും നാലുപേര്‍ ഹിമാചൽ പ്രദേശിൽ നിന്നുള്ളവരുമാണ്. ബിഹാര്‍ സ്വദേശികളായ ആറുപേരും പശ്ചിമബംഗാളിൽ നിന്നുള്ള രണ്ടുപേരും കൊല്ലപ്പെട്ടവരിലുണ്ട്. ഡിഎൻഎ പരിശോധനയിൽ 70 ശതമാനം മാത്രം സാമ്യം രേഖപ്പെടുത്തിയ ഒരു മൃതദേഹം ഇന്ന് എത്തിക്കില്ല.

വിദേശകാര്യസഹമന്ത്രി വി കെ സിങ് നടപടികള്‍ക്ക് നേതൃത്വം നല്‍കാനായി ഞായറാഴ്ച ഇറാഖിലേയ്ക്ക് തിരിച്ചിരുന്നു. ആദ്യം അമൃത്സറിലും പിന്നീട് പട്നയിലും അതിനു ശേഷം കൊൽക്കത്തയിലും മന്ത്രി നേരിട്ടെത്തി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്നാണ് ഔദ്യോഗികവൃത്തങ്ങളിൽ നിന്നുള്ള സൂചനകള്‍.



അതേസമയം, കൊല്ലപ്പെട്ടവര്‍ക്കുള്ള കേന്ദ്രസഹായം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കേണ്ടത് ആഭ്യന്തരമന്ത്രാലയമാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ വാദം. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഇതുവരെ നല്‍കിവന്നിരുന്ന 20000 രൂപ പ്രതിമാസ പെൻഷൻ തുടരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് 20നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇറാഖിൽ 2014 ജൂണിൽ കാണാതായ 40 ഇന്ത്യക്കാരിൽ 39 പേര്‍ കൊല്ലപ്പെട്ടതായി പാര്‍ലമെന്‍റിനെ അറിയിച്ചത്. സംഘത്തിൽ ജീവനോടെയുള്ള ഒരേയൊരാളായ ഹര്‍ജിത് മാസിഹ് താനൊരു ബംഗ്ലാദേശി മുസ്ലീം ആണെന്ന് ധരിപ്പിച്ച് രക്ഷപെടുകയായിരുന്നു. ശേഷിക്കുന്ന 39 പേരെ ബാദൂഷിലെത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മന്ത്രി അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്