ആപ്പ്ജില്ല

രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുന്നു; യെച്ചൂരിയും രാമചന്ദ്ര ഗുഹയും അറസ്റ്റിൽ

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിൽ ഇടത് നേതാക്കളും വിദ്യാർഥികളും അറസ്റ്റിലായി. 14 മെട്രോ സ്റ്റേഷനുകൾ ഡൽഹിയിൽ അടച്ചു. ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ റദ്ദാക്കി. രാജ്യ തലസ്ഥാനത്തിന് പുറമെ, ദക്ഷിണേന്ത്യയിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന് ജാമിയ സർവകലാശാലയിലെ സമരസമിതി വ്യക്തമാക്കി.

Samayam Malayalam 19 Dec 2019, 2:11 pm
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിൽ ഇടത് നേതാക്കളും വിദ്യാർഥികളും അറസ്റ്റിലായി. 14 മെട്രോ സ്റ്റേഷനുകൾ ഡൽഹിയിൽ അടച്ചു. ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ റദ്ദാക്കി. രാജ്യ തലസ്ഥാനത്തിന് പുറമെ, ദക്ഷിണേന്ത്യയിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന് ജാമിയ സർവകലാശാലയിലെ സമരസമിതി വ്യക്തമാക്കി.
Samayam Malayalam caa protest across the country while sitaram yechury and ramachandra guha arrested
രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുന്നു; യെച്ചൂരിയും രാമചന്ദ്ര ഗുഹയും അറസ്റ്റിൽ


നേതാക്കൾ അറസ്റ്റിൽ

ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് എന്നിവർ ഡൽഹിയിൽ അറസ്റ്റിലായി. അതിനിടെ, ഡൽഹിയിൽ ഇന്റർനെറ്റ് സേവനനങ്ങൾ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്. കർണാടക, തമിഴ്‍നാട്, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം പടരുകയാണ്. ബെംഗളൂരു ടൗൺ ഹാളിന് സമീപത്ത് പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു.

​രാമചന്ദ്ര ഗുഹ അറസ്റ്റിൽ

ബെംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധം നടത്താൻ എത്തിയ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാതമാ ഗാന്ധിയുടെ പോസ്റ്ററെന്തി സമാധാനപരമായി പ്രതിഷേധം നടത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് ഗുഹ പ്രതികരിച്ചു. എന്നാൽ നിരോധനാജ്ഞ മറികടക്കാൻ ശ്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പ്രതികരിച്ചു.

​കർണാടകയിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ

കർണാടകയിലെ ബെംഗളൂരു, ബെലഗാവി, മംഗളൂരു ഉൾപ്പടെ വിവിധ ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഇന്ന് പുലർച്ചെ ആറ് മണി മുതൽ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. നിരോധാജ്ഞ മറികടന്ന് പ്രതിഷേധമോ പ്രകടനങ്ങളോ അനുവദിക്കില്ലെന്ന് കർണാടക പോലീസ് വ്യക്തമാക്കി. ബെംഗളൂരു നഗരത്തിൽ ക്രമസമാധാന പരിപാലനത്തിന് കൂടുതൽ പോലീസിനെ വിന്യസിച്ചു. പൊതു യോഗങ്ങളോ പരിപാടികളോ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു. 80ലധികം സംഘടനകൾ പ്രതിഷേധം നടത്താൻ പോലീസിന്റെ അനുമതി തേടിയിരുന്നു.

​തെലങ്കാനയിൽ കൂട്ട അറസ്റ്റ്

പൗരത്വ നിയമഭേദഗതി ബില്ലിന്മേലുള്ള പ്രതിഷേധത്തിൽ തെലങ്കാനയിൽ കൂട്ട അറസ്റ്റ്. നൂറോളം വിദ്യാർഥികൾ ഇതിനകം അറസ്റ്റിലായി. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധ യോഗം നടത്താനിരുന്ന എക്‌സിബിഷൻ ഗ്രൗണ്ട്‍സിലേക്ക് വന്ന വിദ്യാർഥികളെ പോലീസ് ബസിൽ കയറ്റി കൊണ്ട് പോയെന്നാണ് ആരോപണം. എവിടേക്കാണ് തങ്ങളെ കൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞില്ല. ഔട്ടർ റിങ് റോഡ് വഴി ചിൽകൂറിലേക്ക് കൊണ്ട് പോയെന്നും അവിടെ നിന്ന് മൊയിനാബാദ് പോലീസ് സ്റ്റേഷനിൽ 100 ഓളം വിദ്യാർഥികളെ പോലീസ് എത്തിച്ചെന്നുമാണ് റിപ്പോർട്ട്.

​തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ ഉൾപ്പടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. തിരുച്ചിറപ്പള്ളി, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. ജനുവരി രണ്ട് വരെ മദ്രാസ് സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുച്ചിറപ്പള്ളി, കടലൂർ, ചെന്നൈ, രാമനാഥപുരം എന്നിവിടങ്ങളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. മദ്രാസ് സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി എത്തിയ നടൻ കമലഹാസനെ ഇന്നലെ പോലീസ് തടഞ്ഞിരുന്നു. ഐഐടി വിദ്യാർഥികളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

​പ്രതിഷേധക്കാർ ശാന്തരാകണമെന്ന് യെഡിയൂരപ്പ

പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ ജനതയ്ക്ക് ഭീഷണി ഉണ്ടാക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ. എല്ലാ രാഷ്ട്രീയ നേതാക്കളും സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ പൗരത്വം തേടുന്ന മറ്റ് രാജ്യക്കാർക്ക് മാത്രമാണ് പൗരത്വ നിയമ ഭേദഗതി ബാധകമാകുന്നത് എന്നും യെഡിയൂരപ്പ പ്രതികരിച്ചു. അതിനിടെ ഡൽഹിയിൽ അതീവ ജാഗ്രതാനിർദേശം നൽകി.

​മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

ഡൽഹിയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനാണ് റദ്ദാക്കി. കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ച് ഇന്റർനെറ്റ്, കോൾ, എസ്എംഎസ് സേവനങ്ങൾ താത്‌കാലികമായി റദ്ദ് ചെയ്യുന്നുവെന്ന് എയർടെൽ അറിയിച്ചു. സർക്കാർ നിർദേശം വന്ന ശേഷം റദ്ദാക്കൽ നടപടി പിന്വലിക്കുമെന്നും എയർടെൽ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. അതിനിടെ, പൗരത്വ പ്രതിഷേധത്തിൽ മൂന്നൂറോളം പേർ അറസ്റ്റിലായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്