ആപ്പ്ജില്ല

രാജ്യത്ത് അതിതീവ്ര വൈറസ്; യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി, തിങ്കളാഴ്‌ച രാത്രി മുതൽ പ്രാബല്യത്തിൽ

ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ രാജ്യത്ത് കുറയുകയാണ്. കേരളം, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നത്

Samayam Malayalam 18 Feb 2021, 11:19 am
ന്യൂഡൽഹി: കൊവിഡ്-19 പ്രതിരോധ വാക്‌സിൻ വിതരണം തുടരുന്നതിനിടെ പുതിയ ആശങ്ക. അതിവേഗം പടരുന്ന കൊറോണ വൈറസിൻ്റെ പുതിയ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. ദക്ഷിണാഫ്രിക്ക, ബ്രസീൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ച കൊറോണ വൈറസിൻ്റെ വകഭേദമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പുതിയ നിർദേശങ്ങൾ തിങ്കളാഴ്‌ച രാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‌തു.
Samayam Malayalam central government has issued new covid 19 guidelines for international travelers
രാജ്യത്ത് അതിതീവ്ര വൈറസ്; യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി, തിങ്കളാഴ്‌ച രാത്രി മുതൽ പ്രാബല്യത്തിൽ


വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തി

ഗുരുതര സാഹചര്യം സൃഷ്‌ടിക്കാൻ സാധ്യതയുള്ളതാണ് ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ കൊറോണ വൈറസിൻ്റെ പുതിയ വകഭേദം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗത്തിൽ പടരുമെന്നതാണ് ഈ വൈറസിൻ്റെ പ്രത്യേകത. കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

ആർടിപിസിആർ ടെസ്‌റ്റ് റിപ്പോർട്ട് ആവശ്യം

കൊവിഡ് നെഗറ്റീവ് സ്ഥിരീകരിച്ച് കൊണ്ടുള്ള ആർടിപിസിആർ പരിശോധനാഫലം യാത്രക്കാർ കൈവശം സൂക്ഷിക്കണം. യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുൻപെടുത്ത പരിശോധനാഫമാണ് ആവശ്യം. റിപ്പോർട്ടിൽ കൊവിഡ് നെഗറ്റീവ് ആണെങ്കിൽ മാത്രമേ യാത്രക്കാർക്ക് സഞ്ചരിക്കാൻ അനുവാദമുള്ളൂ. അതേസമയം, മരണം പോലെയുള്ള അടിയന്തര സാഹചര്യമാണെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യാൻ അനുവാദം നൽകും.

ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ എന്ത് ചെയ്യണം?

കൊറോണ വൈറസിൻ്റെ ദക്ഷിണാഫ്രിക്ക - ബ്രസീൽ വകഭേദമ ഇന്ത്യയിൽ സ്ഥിരീകരിച്ചതിനാൽ രാജ്യത്തേക്ക് എത്തുന്നവർക്കും പ്രത്യേക നിർദേശങ്ങൾ കേന്ദ്രം നൽകിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരിക്കും മുൻപ് കൊവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇതിനൊപ്പം കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന ആർടിപിസിആർ പരിശോധനാഫലവും അപ്‌ലോഡ് ചെയ്യണം. നൽകുന്നത് വ്യാജമോ തെറ്റായ വിവരങ്ങളോ ആണെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരും. ക്രിമിനൽ കുറ്റമായി പരിഗണിച്ചാകും നടപടിയുണ്ടാകുക.

യൂറോപ്പിൽ നിന്ന് എത്തുന്നവർ ചെയ്യേണ്ടത് എന്ത്?

കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ യുകെ, യൂറോപ്പ്, മിഡിൽ ഈസ്‌റ്റ് എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിൽ എത്തുന്നവർ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തിയിരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തിൽ യാതൊരു തരത്തിലുമുള്ള ഇളവുകൾ നൽകുന്നതല്ല. കൊറോണ വൈറസിൻ്റെ പുതിയ വകഭേദമുള്ള ബ്രസീൽ ദക്ഷിണാഫ്രിക്ക രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമന സർവീസുകളില്ല. മറ്റ് രാജ്യങ്ങളിലൂടെയാകും ഇവർ ഇന്ത്യയിൽ എത്തുക. ഇവരും രാജ്യത്ത് എത്തിയ ശേഷം നിർബന്ധമായി ആർടിപിസിആർ പരിശോധന നടത്തണം.

24 മണിക്കൂറിനിടെ 12,881 കൊവിഡ് കേസുകൾ

ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ രാജ്യത്ത് കുറയുകയാണ്. കേരളം, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,09,50,201 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,881 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 1,37,342സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,06,56,845 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 11,987 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെ 94,22,228 പേരാണ് വാക്സിൻ സ്വീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്