ആപ്പ്ജില്ല

ചൈൽഡ് പോണിന് കൂച്ചുവിലങ്ങ്; 20 വര്‍ഷം തടവിന് ശുപാര്‍ശ

കുട്ടികളെ ഉപയോഗിച്ചുള്ള പോൺ കാണുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും നിയമം ബാധകം

Samayam Malayalam 8 Jul 2018, 1:31 pm
ന്യൂഡൽഹി: കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങള്‍ പാടെ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവിൽ കുട്ടികളെ ദുരുപയോഗിച്ച് അശ്ലീലചിത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ മാത്രമാണ് കേസെടുക്കാൻ വകുപ്പുള്ളതെങ്കിൽ പുതിയ നിയമഭേദഗതിയോടെ ചിത്രങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കുമെതിരെയും കേസെടുക്കാൻ സാധിക്കും.
Samayam Malayalam rape


2012ലെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമത്തിലാണ് ഭേദഗതികള്‍ വരുത്തുന്നതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയും കടുത്ത തടവുശിക്ഷയും ശുപാര്‍ശ ചെയ്യുന്ന നിയമഭേദഗതിയ്ക്ക് പുറമെയാണ് പുതിയ നീക്കം.

ഇതോടൊപ്പം കുട്ടികള്‍ക്ക് നേരത്തെ ലൈംഗികപക്വതയെത്താനായി രാസപദാര്‍ഥങ്ങളോ ഹോര്‍മോണുകളോ നല്‍കുന്നതും ക്രിമിനിൽ കുറ്റമാക്കും. കുട്ടികളെ പാര്‍പ്പിക്കുന്ന ഷെൽറ്റര്‍ ഹോം ജീവനക്കാര്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചാൽ പുതിയ നിയമപ്രകാരം 20 വര്‍ഷം ജയിൽ ശിക്ഷയാണ് ലഭിക്കുക. പുതിയ ഭേദഗതികള്‍ ഉടൻ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും.

കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയായാൽ വരും മാസങ്ങളിൽ തന്നെ നിയമം പ്രാബല്യത്തിൽ വരും.

2015ൽ പ്രായപൂര്‍ത്തിയായവര്‍ക്കുവേണ്ടിയുള്ള വിവരങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിച്ച നൂറുകണക്കിന് വെബ്സൈറ്റുകള്‍ പൂട്ടിയ സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വൻപ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാരിന് എല്ലാവരുടെയും കിടപ്പറകളിൽ ചെന്നുനോക്കാനാവില്ലെന്നായിരുന്നു അന്ന് സുപ്രീം കോടതിയിൽ ഉയര്‍ന്ന വിമര്‍ശനം. അതേസമയം, ചൈൽഡ് പോൺ നിരോധിക്കണമെന്ന കാര്യത്തിൽ എതിരഭിപ്രായം ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തൽ. ചൈൽഡ് പോൺ ഉള്ള ആയിരക്കണക്കിന് വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായി മുൻവര്‍ഷം സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്