ആപ്പ്ജില്ല

സിയാങ് നദീജലം ഉപയോഗശൂന്യം; ചൈനയുടെ തുരങ്കനിർമാണമെന്ന സംശയം ബലപ്പെടുന്നു

നദീജലം ഒരുകാരണവശാലും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

TNN 7 Dec 2017, 11:05 am
ഗുവാഹത്തി: സിയാങ് നദിയിൽ നിന്നും ജലമൂറ്റാനായി ചൈന ഭീമൻ തുരങ്കം നിര്‍മിക്കുകയാണെന്ന സംശയം ബലപ്പെടുന്നു. നദിയിലെ കറുത്തിരുണ്ട ജലം യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ നിര്‍ദേശം നല്‍കി. അനുവദനീയമായതിന്‍റെ ഇരട്ടിയിലധികമാണ് ജലത്തിലെ ഇരുമ്പിന്‍റെ അംശം. നദീജലം പതിവിൽ നിന്നും വിഭിന്നമായി കലങ്ങി മറിഞ്ഞ് ഒഴുകുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടര്‍ന്നാണ് വെള്ളം കേന്ദ്ര ജല കമ്മീഷന്‍റെ ഗുണമേന്മ പരിശോധനയ്ക്ക് അയച്ചത്.
Samayam Malayalam chinese tunnel construction suspeced behind murky water in siang
സിയാങ് നദീജലം ഉപയോഗശൂന്യം; ചൈനയുടെ തുരങ്കനിർമാണമെന്ന സംശയം ബലപ്പെടുന്നു


ഇന്ത്യ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് ഉടമസ്ഥാവകാശമുള്ള സിയാങ് നദി ടിബറ്റിലൂടെ ഒഴുകിയാണ് ഇന്ത്യയിലെത്തുന്നത്. ബ്രഹ്മപുത്രയിലേയ്ക്ക് ഒഴുകിയെത്തുന്ന പ്രധാനനദിയാണ് സിയാങ്.

ജലത്തിലെ മലിനീകരണതോത് ഇങ്ങനെ തുടര്‍ന്നാൽ അത് ജലജീവികളെയും ഹാനികരമായി ബാധിക്കും. മലിനീകരണത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ലെങ്കിലും പ്രശ്നത്തിനു പിന്നിൽ ചൈനയാണെന്നാണ് അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ വാദം. വിഷയത്തിൽ ചൈനയുമായി ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

നവംബര്‍ - ഫെബ്രുവരി സമയത്ത് എല്ലാ വര്‍ഷവും തെളിനീരുപോലെ ഒഴുകുന്ന നദിയിലാണ് സിമന്‍റ് പോലെ കട്ടിയുള്ളതും കുഴഞ്ഞതുമായ ചെളി നിറഞ്ഞിരിക്കുന്നത്. വൻതോതിൽ ഭൂമി കുഴിക്കുകയോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യാതെ ഇത്തരത്തിൽ നദീജലം മലിനീകരിക്കപ്പെടില്ലെന്നാണ് ഈസ്റ്റ് സിയാങ് ജില്ലാ ഭരണകൂടം പറയുന്നത്.

സിയാങ് നദിയിൽ നിന്ന് 1000 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമിച്ച് ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലേയ്ക്ക് ജലമെത്തിക്കാനുള്ള ശ്രമം ചൈന തുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈന ഇതു നിഷേധിച്ചെങ്കിലും നദിയുടെ ഇപ്പോഴത്തെ അവസ്ഥ ഈ സംശയം ബലപ്പെടുത്തുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്